വ്യാഴാഴ്‌ച

ഒരു ചപ്പാത്തികവിത











ചപ്പാത്തിയല്ലെന്റെ,യിഷ്ടഭക്ഷണം, പക്ഷേ
ചപ്പാത്തിയോടെനിക്കുണ്ടൊരിഷ്ടം
വീട്ടുകാരൊക്കെ പലരുചിക്കാ,രെന്നാൽ
വേണ്ടായ്കയില്ല ചപ്പാത്തിയോടായ്
നാട്ടിൽ പരക്കെയായുള്ള ശീലം, രാത്രി
നേരത്തുചപ്പാത്തി തന്നെവേണം
ഉള്ളതുചൊല്ലിടാം ജീവിതത്തി,ലെന്നും,
ഉണ്മകൾക്കുള്ളത് കയ്പ്പ്മാത്രം
കഷ്ടമാണിപ്പണിയെന്നു കുറെ, വീട്ടു-
കൊച്ചമ്മമാർ പറയുന്ന കാലം
തട്ടിയും മുട്ടിയും ജീവിതത്തിൻ, പാത
താണ്ടുവാൻ ബദ്ധപ്പെടുന്ന കാലം
സന്തോഷസന്താപസമ്മിശ്രണം, ഈ
സഞ്ചാരക്ലേശമറിഞ്ഞെൻ മനം.
ഉണ്ട്ചിലദിനം ഹൃത്തിലാകെ, ഉന്തി-
യുന്തികയറ്റുന്ന ചിന്തയേറും
ഒറ്റപ്പെടാനൊരു വെമ്പലോടെ,വീട്ടി-
നൊറ്റതുരുത്തിലേക്കോടിടും ഞാൻ
സമ്മർദ്ദമേറും മനസ്സിനപ്പോൾ,ചെയ്യാൻ
സന്തോഷമുള്ളൊരു ജോലിയുണ്ട്
സങ്കടമൊക്കെയും സങ്കല്പമായ്,മാവിൽ
സംഭരിച്ചീടും സമർത്ഥമായ് ഞാൻ
മർദ്ദിച്ചവശമാക്കീടുന്നു ഞാനെൻ
മനസ്സിൻ വ്യഥകളെല്ലാം ഞൊടിയിൽ
ഒട്ടുനേരം കഴിഞ്ഞെന്നാകിലോ, കിട്ടു-
മൊട്ടുംകുറയാതെ നല്ല മാവും.
കാണാനഴകുള്ളുരുളകളെ, നല്ല
കോലാലൊരുവൃത്തമാക്കിടും ഞാൻ
ചൂടിലെരിച്ചുവേവിച്ചെടുക്കും, നല്ല
ചേലുള്ളചപ്പാത്തിയോരോന്നുമേ!
സന്തോഷസന്താപമേതാകിലും,സമം-
സമ്മാനംപോലെ പകുത്തിടുന്നു
ഒത്തൊരുമിച്ചിരുന്നത്താഴത്തിൻ, രുചി-
ക്കൊപ്പമലിഞ്ഞുചേരുന്നു ഞങ്ങൾ
വീടിന്നടിത്തറയാണ് സ്നേഹം, അതിൽ
വേണമൊരുമനിർലോപമെന്നും
എങ്കിലോ ക്ലേശങ്ങളെല്ലാം തൃണം! നമ്മ
ളെന്നും തിരിച്ചറിയേണ്ട കാര്യം!
-----------------------------------------------

Posted on Facebook on 

ഒറ്റയ്ക്കൊരാതിര








ആതിരത്തിങ്കളേ,യാടുന്നുവോ, വിണ്ണിൻ-
താരണിമഞ്ചലിലേറി മന്ദം
പാതിരാപ്പൂചൂടുംവേളയിൽ,നിൻ,തിരു-
വാതിരക്കോടി കവർന്നെൻമനം
നിൻമടിത്തട്ടിൽ,താരാട്ടുകേട്ട്, നിന്റെ
പേടമാൻകുഞ്ഞിന്നുറക്കമായി
മണ്ണിലായാലു,മാവിണ്ണതിലും,കുഞ്ഞി-
നെന്നുംപ്രിയ,മമ്മതൻപൂമടി!
മക്കൾക്ക് നന്മയാകും മകീര്യം,നോമ്പ്-
നോൽക്കുന്നൊര,മ്മമാരാണ്നമ്മൾ
അമ്മയെന്നെപിരിഞ്ഞന്നുതൊട്ടെൻ, തിരു-
വാതിരയെ,യാഹരിച്ചു നിഴൽ!
'അമ്മ നട്ടു,നനവൂട്ടിവന്ന, വീട്ടു-
മുറ്റത്തെ മാവിലൊരൂയലുണ്ട്
പാട്ടൊന്നുപാടി,യായത്തിലാടി, യെത്താ-
പോയകാലച്ചില്ലയേറാൻ കൊതി!
പുത്തിലഞ്ഞിപ്പൂപറിച്ചുകൊണ്ട്, എന്റെ-
മുറ്റത്തുലാത്തുന്നു തെന്നലിന്ന്
വെറ്റിലതിന്ന് ചുവന്നിടുവാൻ, തോഴി-
യൊപ്പമില്ലാത്ത,ഞാ,നൊറ്റയിന്ന്!
നേർത്തുതുടങ്ങി നീ വെൺത്തിങ്കളേ,യാത്ര-
യാക്കുന്നു നീയെന്റെ സ്വപ്നങ്ങളെ
നോറ്റിടുന്നിന്നുഞാ,നോർക്കുകില്ലേ,തിരു-
വാതിരനോമ്പിന്നു,നിന്റെകൂടെ!
_______________________________________

Posted on Facebook 

പോയവർഷം





പിന്നെയും തീർന്നുപോയ്‌ വർഷമൊന്ന്!,കാലം
നിർത്താത്ത പാച്ചിലിൽ തന്നെയിന്ന്!
മഞ്ഞിൻതലോടലായ് വന്നതാണ്, ആ
ഒന്നാം ജനുവരിമാസമിങ്ങ്!
രണ്ടാമതെത്തിയെൻ ഫെബ്രുവരി, അന്നും
നൽകിയെൻ പ്രേമസ്‌മൃതിയെനിക്ക്!
പിന്നെ പരീക്ഷപ്പനിയുമായി,
വന്നതോ മൂന്നാമൻ മാർച്ചുമാസം!
ദോഷം പറഞ്ഞിടാൻ വയ്യ കേട്ടോ, വേനൽ
മൂർച്ചകൂട്ടി നൽകി രണ്ടുമാസം.
പൊള്ളും വിഷുക്കാലമുണ്ടോർമ്മയിൽ, പിഞ്ചു-
വെള്ളരിക്കില്ലായിരുന്നു വെള്ളം
കണ്ണിനെന്നാൽ കുളിരേകിടാനായ്, കണി-
ക്കൊന്നയാൾ ചാർത്തിയിരുന്നു പണ്ടം.
പിന്നാലെ വന്നു പരാതി തീർക്കാ,നെങ്ങും
നിർത്താതെ ജൂണ്മാരിയാർത്തു പെയ്തു.
കിട്ടിയില്ല ഒരുപൊട്ടുപോലും, സൂര്യ-
വെട്ടത്തെ കാർമേഘം കൊണ്ടുപോയി.
പണ്ട്‌ കഥപോലെ ചൊല്ലികേട്ട, വെള്ള-
പ്പൊക്കത്തെ കണ്ടു കണ്ണീരുവാർത്തു.
പ്രളയക്കെടുതി, വറുതിയെല്ലാം, ഉച്ച-
നീചത്വമില്ലാതെ വീതം പകർന്നു.
ബംഗ്ലാവിൽ വാണിരുന്നോരുപോലും, അന്ന്
സഞ്ചാര,മണ്ടാവിലായിരുന്നു
ഏഴകളെന്നെന്നു,മേഴകളായ്, പെയ്തു-
തോരാത്ത മാരിയെ പ്രാകിനിന്നു.
ഈ രണ്ടുകൂട്ടത്തിലുംപ്പെടാത്തോർ, ഗതി-
കെട്ടവർ ആത്മഹൂതിയ്ക്കൊരുങ്ങി.
സ്വാതന്ത്ര്യമോതുമാഗസ്റ്റിലാണാ
ആണ്ടിലെ ഓണത്തിന്റെ വരവ്!
ആകെവലഞ്ഞൊരു നാട്ടിലാണേൽ, തിരു-
വോണത്തിനായിരുന്നു വിലക്ക്!
പൂക്കളമില്ല; വീട്ടുമ്മറത്ത്, നല്ല
തേച്ചുമിനുക്കൽ തകൃതിയായി!
പായസം പോകട്ടെ! ചോറിനായി, റേഷൻ-
കാർഡിന്നരിപോലുമോർമ്മയായി!
എങ്കിലും വന്നൊരാവെള്ളമന്ന്, നൽകി-
യെല്ലാ ജനങ്ങൾക്കും നല്ല പാഠം!
ഒക്ടോബറെത്തി,യെൻ ജന്മനാളിൻ,നറു-
മാധുര്യമേന്തും, കൈക്കുമ്പിളോടെ.
പിന്നത്തെ മാസത്തിൽ വന്നു വിധി, നീതി-
പീഠത്തിനോട് ചിലർ പിണങ്ങി.
രാഷ്ട്രീയസാമൂഹ്യവാർത്തയാലെ, നിത്യം
ചാകരക്കോളുണ്ടു മാധ്യമങ്ങൾ
തമ്മിലടിക്കുവാൻ ഭക്തിയെന്നോ, ലിംഗ-
ഭേദമെന്നോ, ഇല്ല ജാതിയെന്നും!
യുദ്ധമാണെങ്ങുമെന്നുള്ളപോലെ, ജനം
സംതൃപ്‌തരാകാതെ പാച്ചിലായി!
ദീപങ്ങളും മതിൽക്കെട്ടുമായി, നാട്ടിൽ
മത്സരങ്ങൾക്കില്ല പഞ്ഞമെങ്ങും!
മഞ്ഞുകുറഞ്ഞെന്നാലാതിരയ്ക്ക്, മടി-
തെല്ലുമുണ്ടായില്ല നോമ്പുനോൽക്കാൻ
ഉണ്ണിമിശിഹ തൻ പുണ്യനാളാം, ഈ-
യാണ്ടിലെ ക്രിസ്തുമസ്സും കഴിഞ്ഞു.
സന്തോഷസങ്കടസമ്മിശ്രമായ്, ഈ-
യാണ്ടിതാ യാത്രയാകുന്നു രാവിൽ
നമ്മുക്കിന്നാളുകളിൽ ലഭിച്ച, നല്ല
പാഠങ്ങൾ വച്ചിടേണം സ്മൃതിയിൽ
പോയതിലും നല്ലൊരാണ്ടിനായി, നിങ്ങ-
ളേവർക്കുമെന്നുടെയാശംസകൾ!
നീലവാനും, സൂര്യസുസ്മേരവും താല-
മേന്തിടട്ടെ പുത്ത,നാണ്ടിനായി!
സങ്കടമൊക്കെയൊടുങ്ങി,യാനന്ദത്തിൻ
പാലാഴിത്തീരങ്ങൾ കണ്ടിടട്ടെ!
സ്വപ്നങ്ങൾ പൂവണിയട്ടെ, പ്രതീക്ഷ തൻ-
തൈക്കുളിർത്തെന്നൽ തഴുകിടട്ടെ!
കാരുണ്യസ്നേഹകടാക്ഷങ്ങൾ, നിർലോപ-
മാശ്രിതർക്കാശ്വാസമായിടട്ടെ!
സ്നേഹത്താൽ, സൗഹൃദബന്ധങ്ങളാ,ലെങ്ങും
ശാന്തിഗീതങ്ങൾ മുഴങ്ങിടട്ടെ!

=======================================


Posted on Facebook
December 31, 2018 at 10:26 PM