ശ്രാവണമേ പൂ ചൊരിയെന്‍ പാഴ്ക്കിനാവില്‍ നീ, വര-
വേറ്റിടട്ടെന്‍ തോഴനെ ഞാൻ പാട്ടൊന്നു പാടി
കുന്നിറങ്ങി വന്ന കിളി കൊത്തിയിട്ടെങ്കില്‍, താഴെ
മേഘമേ നിന് ചുറ്റഴിക്കാം കംബളമാക്കി
ഒറ്റവര മേലെയറ്റത്തക്കമുകിന്റെ , കരിം-
പച്ചടയ്ക്ക കണ്ണ് രണ്ടു വെറ്റില തേടി
ചുറ്റി വരും തെന്നലെന്തേ ഒച്ചയിടാതെ, ചെറു
കറ്റകളിൽ നെന്മണിയെ തൊട്ടിലിലാട്ടി
പോക്കുവെയിൽ നൂലിഴയും വീട്ടരമതിൽ, തെളി -
വാന നീലമിറ്റു കിട്ടാന്‍ കണ്ണുകൾ നീട്ടി
ഉണ്ണികൾ പെറുക്കി വച്ച കുന്നിക്കുരുവിന്, കവിൾ-
ചോപ്പിലാരോ കണ്മഷിക്കൈ തുമ്പിനാൽ തോണ്ടി
ഇന്നവയെ ചേർത്തു വച്ചു മാല കൊരുത്തെൻ, പ്രിയ-
നെത്തിടുമ്പോൾ എൻ കഴുത്തിൽ ചാര്ത്തിടാനായി
ഞാനവനെ ഓര്‍ത്തു നില്‍ക്കെ ഇല്ലിമരത്തിൻ, ഇളം-
ചില്ലയിന്മേൽ നല്ല കുയിൽ പഞ്ചമം പാടി
കേട്ടു നില്‍ക്കെ കാതുകളിൽ കാല്പെരുമാറ്റം, പടി-
ഞ്ഞാറ്റയിലെ ജാലകത്തിൽ കാറ്റിൻ കിന്നാരം
ഈ വഴിയിൽ വീണുടഞ്ഞു പോയ സന്ധ്യതന്‍, ചെം -
പൂമ്പൊടി ചാലിച്ചിടട്ടെന്‍ മോതിരക്കൈയ്യാ ൽ
നെറ്റിയിന്മേൽ തൊട്ടിടുമ്പോളുമ്മറ മുറ്റം, നിറ-
ചോപ്പിനുള്ളിൽ പൂത്തുലഞ്ഞു ഞാന്‍ തൃസന്ധ്യയായ് ..!
എന്റെ വീട്ടു മച്ചതിന്മേലമ്പിളി വന്നു, നൂറു-
താരകളെ എണ്ണിയെന്റെ കണ്ണു തളര്‍ന്നു
വേർപ്പു കേറി വാടിയിതാ രാത്രിയേറെയായ് , ഈ
നേരമൊക്കെ കാണ്മതു ഞാന്‍ പാഴ്ക്കനവായി….
അമ്പിളി ജി മേനോന്