ബുധനാഴ്‌ച

താമസിച്ചെങ്കിലും...











എന്തിത്രവൈകിയെൻ മുല്ലേ, മലരണി
ഞ്ഞെന്റെകണ്ണിൻ കണിയായ്  
വിളങ്ങാൻ 
ഒത്തിരിയാശയോടന്നൊരുനാൾ നിന്നെ
നട്ടതാണെന്നുടെ ഉദ്യാനത്തിൽ
എങ്കിലും നിത്യവിഷാദയായ് നീ വീട്ടു-
മുറ്റത്തെ തേന്മാവിലൊട്ടിനിന്നു, നിന്റെ
മൗനത്തിൽ ഞാനേറെ,നോവുതിന്നു .



മുറ്റത്ത് നിന്നുടെ തോഴനാം മാകന്ദം
തെറ്റാതെ പൂവിടുന്നാണ്ടുതോറും
ഉണ്ണിക്കിടാങ്ങളാം കണ്ണിമാങ്ങക്കൂട്ടം
കൊഞ്ചിചിരിച്ചിടാറുണ്ട് കാറ്റിൽ
എങ്കിലുമെന്നുടെ ഹർഷമെല്ലാം കിനാ-
വള്ളിയാൽ നിന്മെയ്യിൽ കെട്ടിയിട്ടു; ഞാൻ
കന്നിമുല്ലപ്പൂ കിനാവുകണ്ടു.


അപ്പുറത്തുണ്ടൊരു കൊച്ചുപന്തൽ, അച്ഛൻ-
വിത്തിട്ടുവച്ചുള്ള കായ്‌ച്ചെടികൾ
നട്ടതിൻ പിറ്റേന്ന് പൂവിട്ടുപോൽ! എന്നെ-
നിത്യവും കോക്കിരികാട്ടുന്നപോൽ!
നല്ലകൈതൊട്ടാലേ നല്ലതാവൂ; എന്ന്-
ചൊല്ലാതെചൊല്ലിയെൻ വീട്ടുകാരും, നിന്നു
ഒന്നുമറിയാത്തപോലെ നീയും!


മൂവന്തിയാകുമ്പോൾ വീട്ടുമുറ്റം, ചോന്ന-
പൂകൊണ്ടുമൂടിയപോലൊരുങ്ങും
ചേക്കേറും കോകിലകൂജനത്തിൽ മുല്ലേ,
മാകന്ദം നിന്നെ മറന്നുപോകും
യാത്രയോതീടുന്ന സന്ധ്യാർക്കനായ്, മാത്ര-
നേരമൊരുദീപം ഞാൻ തെളിക്കും; അന്നും
നിൻകടാക്ഷം ബാക്കിമോഹമാകും!


വൃശ്ചികത്തിൻകുളിർരാവിലൊന്നിൽ, വീടി-
ന്നുച്ചിയിൽ ചന്ദ്രക്കലയുദിയ്ക്കേ
മഞ്ഞിൽമുങ്ങി,വിറകൊണ്ടുനിന്നു,വിണ്ണിൽ
താരകങ്ങൾ കുഞ്ഞുപൂക്കളെപ്പോൽ.
നീലരാവിൻനിലാപ്പാലിൽമുങ്ങി, ക്ഷണം
പൂവിടുംനീയെന്ന് ഞാൻ കൊതിച്ചു, അന്നും
എന്റെ മോഹം നീ മറന്നുനിന്നു.


ചെമ്പകത്തിൻമദഗന്ധമോടെ,യിളം-
തെന്നലെൻജാലകച്ചില്ലിൽ മുട്ടി
രാവിൻമഷിവീണിരുണ്ടുറങ്ങും വീട്ടു-
കോലയിൽ ഞാനെൻകിനാക്കൾ കോറി
നിദ്രയെ വെന്നിടാനെൻ മിഴികൾ, നിന്റെ
കാവലായേറെ രാച്ചായ മോന്തി; നീയോ?
കള്ളയുറക്കത്തിൻജാടയേന്തി!


വന്നുപോയ് വേനലും, വർഷവും, നിന്നേതോ-
യിന്ദ്രജാലംകാണുംപോൽ തൊടിയും
പിന്നൊരു മഞ്ഞിൻവിഭാതമെത്തി, നിന്റെ
മെയ്യിൽ നീഹാരങ്ങൾ മാലചാർത്തി
വിസ്മയാനന്ദമോടന്നെൻമിഴി, കണ്ടു;
മൊട്ടിട്ടുനിൽക്കുന്ന നിന്നെ കണി; കന്നി-
മൊട്ടേന്തിനിൽക്കുന്ന നിന്റെ മേനി!
--------------------------------------------------------------------

വ്യാഴാഴ്‌ച

സന്ദർശനം (2)










കണ്ടു നാം തമ്മിൽ, കോട-
ക്കാർമുകിൽ പേറ്റിൻ പെരും-
നോവുമായ്, മൗനം മരു-
ന്നാക്കിയ സായംകാലം!

ഇത്തിരി തുടുപ്പോടെ-
യൊട്ടുമേ ചന്തം മങ്ങാ-
തെൻ സഖീ നിന്നെ കണ്ടെൻ
ഉള്ളം തുളുമ്പി മോദാൽ!

ഒടുവിൽ നാം കണ്ട ദിന-
മോർക്കുന്നെൻ മനസ്സിനോ
പതിനേഴാണ്ടിൻ മഹാ-
വിസ്മയം ഗതകാലം!

പഠിക്കും കാലത്തൊരേ-
നിരപൂകാത്തോർ നമ്മൾ
മനസ്സാൽ പക്ഷേ, ഒരേ-
നിലം ചേർന്നൊഴുകിയോർ!

ഇടനാഴിയിൽ നമ്മൾ
മിഴിയാൽ തൊട്ടു, ചിരി-
മലർ കൈമാറി, പക്ഷേ;
അറിഞ്ഞീലന്നും തമ്മിൽ!

ഋജുവായ്‌ സമാന്തരം
ചരിപ്പൂ മനസ്സുകൾ
അറിവായ്‌ നമ്മുക്കിട-
വേളകൾക്കിടയ്ക്കെന്നോ.

പലനാളൊരേയിഷ്ട
അനുപല്ലവി പാതി
നിനക്കായ് പാടി; മറു-
പാതിയ്ക്കായ്‌ കാതോർത്തു ഞാൻ!

കാലമാരേയും കൂസാ-
തോടിടും വെപ്രാളത്തിൽ
നാമിരുപേരും ചെന്നു-
ചേർന്നിരു,തീരങ്ങളിൽ!

എങ്കിലും അകലെ നി-
ന്നെൻ സഖീ നിന്നംഗുലി-
ജന്യമാം സ്നേഹാക്ഷര-
സൂനങ്ങളെന്നെ പുൽകി!

ഇന്നതേ കാലം നമ്മു-
ക്കേകിയീ മുഹൂർത്തങ്ങൾ
ചൊല്ലിടാം നമുക്കിനി-
യിത്തിരി സ്വകാര്യങ്ങൾ.

പ്രായത്തിനൊപ്പം ചിന്താ-
ഭാരമുണ്ടെന്നാകിലും
മാറ്റിവച്ചവയെ, നാം
മാറ്റുകൂട്ടിയ ദിനം!

ഒത്തിരിനാളായ് കാത്തു-
വച്ചൊരാ പച്ചക്കര-
ചേലയും ചുറ്റി നമ്മൾ
കൗമാരം വിടാത്തപോൽ!

ഒപ്പത്തിനൊപ്പം തൊട്ടു
പച്ചനിറത്തിൽ പൊട്ടും
പച്ചക്കൽമൂക്കുത്തിയും
പച്ചവളയും സമം!

അത്രമേൽ ധന്യം, ചിര-
കാലമായുള്ള സ്വപ്നം
നമ്മളൊത്തുള്ള നിമി-
ഷങ്ങളാ,ണസുലഭം!

സന്ധ്യപൂവിടാൻ മടി-
കാട്ടുമാ,കടലോര-
ക്കാറ്റ് പായുന്ന മണൽ-
ത്തിട്ടയിൽ കൈകോർത്തു നാം!

പാടുവാനേറേ ബാക്കി-
വച്ചു നാം ഗാനങ്ങളിൽ
നാവിലാദ്യമായോടി-
യെത്തിയ ഗാനം പാടി.

മറന്നു പക്ഷേ; പ്രിയ-
ഗാനപല്ലവി പാതി
പാടുവാൻ, മറുപാതി-
ക്കായ് നിന്നെ കാതോർക്കുവാൻ!

എങ്കിലും പ്രതീക്ഷിക്കാം
നല്ല നാളുകൾ കാലം
നല്കിടും വീണ്ടും നമ്മൾ
കണ്ടിടും സുനിശ്ചയം!

കാക്കുകെൻ സഖീ നിത്യം
കണ്മിഴിതിളക്കവും
പുഞ്ചിരിച്ചൊടികളും,
മനസ്സിന്നീണങ്ങളും.

എന്നുമുണ്ടെന്നുമൊരു
പ്രാർത്ഥന മമ ചിത്തേ-
യെന്നെന്നുമീസൗഹൃദം
ഇവ്വണ്ണം വിരാജിപ്പാൻ!




======================

തിങ്കളാഴ്‌ച

തനിയെ...

















തീർത്ഥമായ് നീ പൊഴിഞ്ഞീടുവാൻ, പൊള്ളും-
വേനലിൻ കൈകോർത്തുനിൽപ്പൂ ഞാൻ
ലേപമായൊന്ന് തലോടിടുവാൻ, മാഞ്ഞു-
പോവാത്തൊരോർമ്മ തൻ നൊമ്പരമായ്...
നൊമ്പരമായ്‌ ...

ജാലകക്കണ്ണുകൾ ചിമ്മിടാൻ, കാറ്റിൻ-
കൈവളപ്പാട്ട് കാതോർത്തു ഞാൻ
പൂമണമെന്തെന്ന് വിസ്മയിക്കാൻ, മുല്ല-
പൂവിട്ടൊരുമ്മറത്തെത്തുകയായ്

നിൻമൗനമോലുന്നൊരൂയലിൽ, പോയൊ-
രോർമ്മ തൻ ഈണങ്ങൾ തേടി ഞാൻ
കോലയിൽ വാൽക്കിണ്ടിനീരിലെ, ഏക-
നറുതുളസീദളമിന്ന് ഞാൻ!

നീയില്ലിനിയെന്ന നേരിനെ, ചില-
വേളകൾ മായ്ക്കുന്നുവെങ്കിലും
എന്നോ നിലച്ചൊരാ,നിൻ സ്വരം, എന്നു-
മെൻ കാതിലിറ്റുന്നു സന്ധ്യകൾ
എന്നുമെന്റെയേകാന്തമാം സന്ധ്യകൾ!

ശനിയാഴ്‌ച

സന്ദർശനം (1)









ഇത്തിരി മാത്രകൾക്കാകിലും മൽ സഖേ,
അത്രമേൽ സുന്ദരമായതീ സംഗമം
നമ്മുടെ ജീവിതത്താളൊന്നിൽ പൊൻമയിൽ-
പ്പീലിതൻ തുണ്ടായതെന്നും മയങ്ങിടും!
ഓർക്കുന്നുവോ ഇറ്റുവീഴാതെ കർക്കട-
മാരിയെ തന്നിലൊളിപ്പിച്ചിട്ടാ മാനം 
ഹർഷമനോജ്ഞമൊരുസ്മിതം തൂകി,യ-
ന്നെയും നിന്നെയും തൊട്ടുനിന്ന ദിനം.

സ്വല്പനേരം വീട്ടരമതിലിന്നുമേൽ
ഓരോ സ്വകാര്യങ്ങൾ ചൊല്ലിയിരുന്നു നാം   
ഉമ്മറത്തിണ്ണതൻ കൈക്കുമ്പിളിൽ വീണ 
പൊന്നിളം  പോക്കുവെയിൽപ്പൂക്കളെണ്ണി നാം
പിന്നെയാ,പുഞ്ചനെൽപ്പാടച്ചൊടിയിലെ- 
യാർദ്രമാം ശീലുകൾ കേൾക്കാനിറങ്ങി നാം  
പിന്നിട്ടു ചെമ്മണ്ണിൻ പാതയൊരെണ്ണ-
മതിന്നോരം പുഞ്ചിരിതൂകുന്ന പൂക്കളും 
സന്ധ്യമയങ്ങുന്നതിൻ മുൻപേ,യുമ്മറ-
മുറ്റം ധൃതിപൂണ്ടൊരുങ്ങുന്ന കാഴ്ചയും
അന്നെന്തോ പെയ്യാത്ത മാനത്തെ കിട്ടിയ
കുഞ്ഞിക്കിളികൾതൻ മത്സരപ്പാച്ചിലും
ഒന്നിലും കൂട്ടുകൂടാനില്ല ഞാനെന്ന-
മട്ടിൽ, മുഖംകേറ്റിവച്ചൊരു പൊന്മയും
പച്ചനിറച്ചേലയ്‌ക്കൊത്തിരി പൂക്കളെ-
യൊട്ടിച്ചുനൽകിയ തോട്ടിൻകരകളും
ബന്ധിച്ചുവയ്ക്കിലും വിട്ടുകൊടുക്കാതെ
തുള്ളിക്കുതിച്ചോടും കൃത്രിമചോലയും
കാകന്മാ,രഞ്ചാറുപേരെയുംകൊണ്ടെങ്ങോ
യാത്രപുറപ്പെടാൻ നിൽക്കുന്നൊരു പയ്യും
എത്തിനോക്കുന്നൊരു കൊറ്റിതൻ ദൃഷ്ടിയിൽ
നെറ്റിപതക്കത്തിൻ വെട്ടമിറ്റും മീനും
ഒറ്റത്തടിപ്പാലമറ്റത്ത് നിൽക്കുമ്പോ-  
ളിത്തിരിസ്നേഹപ്പുല്ലെത്തിപ്പിടിച്ചതും
പണ്ടേകണക്കതുകൊണ്ടുമുറിഞ്ഞിടാൻ 
കണ്ണുമടച്ചല്പനേരം നാം നിന്നതും    
അക്കരെ, പാടത്തിൻ വക്കത്തെ വീട്ടിലെ
പിന്നാമ്പുറത്തൊടി വെട്ടിവിയർത്തതും
എന്തിനാവാമെന്ന ശങ്കയിൽ നോക്കവേ
അങ്ങൊരു താറാവിൻപറ്റത്തെ കണ്ടതും 
നിൽപ്പിരിപ്പില്ലാതെ,യോടുമവറ്റക
കാട്ടുന്ന ചേഷ്ടകൾ കണ്ടുരസിച്ച നാം
എത്രപേരുണ്ടവർ,ക്കെന്തെല്ലാം പേരുക-
ളുണ്ടാവാമീവിധം ശങ്കിച്ചുനിന്നതും
ഉച്ചത്തിൽ പേര്  വിളിച്ചതാകാം, തൊടി
സ്നേഹവാക്കാലെ ശാസിച്ചതാകാം
പെട്ടെന്ന് കേളികളൊക്കെ വെടിഞ്ഞവ-
രൊറ്റവരിതീർത്തു ശാന്തരായ് നിന്നതും
മഞ്ഞക്കാൽപാദങ്ങൾ താളത്തിലൂന്നിക്കൊ-
ണ്ടന്നനട തീർത്തിട്ടങ്ങു മണ്ടുന്നതും
സാകൂതം വീക്ഷിച്ചുനിന്നൊരാ നമ്മളെ
മന്ദാനലൻ വന്നുമെല്ലെപുണർന്നതും
പെട്ടെന്ന് മാനസത്തിൽ വിരുന്നെത്തിയൊ-
രിഷ്ടഗാനം പാടി കൈകോർത്തുനിന്നതും
വിട്ടുതരാ,തോർമ്മച്ചെപ്പിൽ മയങ്ങിയ
പല്ലവിയ്ക്കറ്റത്തെ വാക്കോർത്തെടുത്തതും
വാക്കിൽ തുളുമ്പും പ്രണയത്തിൻ പൂമ്പൊടി
ചാർത്തി, കവിൾത്തടം ചോന്നുതുടുത്തതും
മാനസക്കുമ്പിളിൽ തേൻ ചുരത്തീടുന്നൊ-
രോർമ്മകനിയോ? പ്രണയമെന്നോർത്തതും
മാരിവിത്തൊറ്റപിടി വിതച്ചീടുവാൻ
കാലമായ്, കാർമുകിൽക്കാളകൾ വന്നതും
മിന്നൽനുകമാഴ്ത്തി മാനത്തെപാട-
മുഴുതുമെതിച്ചു,കുതിച്ചു,കിതച്ചതും
കാർക്കൂന്തലിൻ കെട്ടിലാണ്ടുപോയ ചെത്തി-
പ്പൂവിൻ ദളംപോലെ സന്ധ്യ മറഞ്ഞതും
ചേറ്റിൻ മണംപൂണ്ട കാറ്റിൻ കരങ്ങളിൽ  
നാം രണ്ടു വെള്ളാമ്പൽമൊട്ടുകളായതും 
പിരിയുവാൻ നേരമായ്, ഇനിയെന്ന് കാണുമെ-
ന്നൊരു നോവിൻ കടലാഴം ചിരികൊണ്ടടച്ചതും  
എത്രയോ സുന്ദരം നാം കണ്ടൊരാദിനം
നിത്യഹരിത,മതിന്നോർമ്മ,യക്ഷയം!
നമ്മുടെ ജീവിതത്താളൊന്നിൽ പൊൻമയിൽ-
പ്പീലിതൻ തുണ്ടായതെന്നും മയങ്ങിടും!