ബുധനാഴ്‌ച

22) എന്റെ ശാരികയ്ക്ക്‌




ശാരിക പൈങ്കിളി ശാരിക പൈങ്കിളി
ഇന്നെന്റെ മുറ്റത്ത്‌ വായോ
നീലിച്ച മച്ചുള്ള നാലതിര്‍ വച്ചുള്ള
എന്‍ മണിമുറ്റത്ത്‌ വായോ

ഹരിതം തുളുമ്പുന്ന മൃദു പക്ഷമാട്ടി നീ
മാമല മേട്ടിലോ പോയി
കമ്രമാം പാടല ചുണ്ടിന്റെ തുമ്പത്ത്
പരിഭവ കണികയോ പേറി

ഒന്നു രണ്ടല്ലേ ദിനങ്ങളിനിയുള്ളു
വന്നല്ലോ പൊന്‍ ചിങ്ങമാസം
എന്‍ തൊടി നീളെ നീ തുഞ്ചന്റെ പാട്ടിന്റെ
ശീലുകള്‍ പാടി പറക്കൂ

കൊയ്ത്ത്‌ കഴിഞ്ഞൊരു സ്വര്‍ണകതിര്‍ക്കറ്റ
ഇന്നും നിനക്കായി കാത്തു
ഒരു വെള്ളി കിണ്ണത്തില്‍ പൈമ്പാലും
പിന്നെ പഴംനുറുക്കും മാറ്റി വച്ചു

അങ്കണ തേന്മാവിന്‍ ചില്ലമേല്‍ തീര്‍ത്തൊരു
ഊഞ്ഞാലില്‍ ആടുന്ന നേരം
കാറ്റിന്‍ കരതാള ജതിയെ മറന്നു ഞാന്‍
നിന്‍ തൂവല്‍ സ്പന്ദനം ഓറ്ത്തു

ഇല്ലടയ്ക്കില്ല ഞാന്‍ നിന്നെ ഇനിമേലില്‍
ഉത്തര ചോട്ടിലെ കൂട്ടില്‍
എന്‍ മേട മുറ്റത്ത്‌ പാട്ടും കുറുമ്പുമായ്
പാറി പറന്നു നടക്കൂ
എന്നും പാറി പറന്നു നടക്കൂ.





അമ്പിളി ജി മേനോന്‍
ദുബായ്

തിങ്കളാഴ്‌ച

21) ചിങ്ങ പുലരിയില്‍




കറുകറുത്തൊരു കാർമുകിൽ, ഇന്നു
കാറ്റടിച്ചേ പോയ്,
കറു കറുത്തൊരു കാർമുകിൽ, ഇന്നു
കാറ്റടിച്ചേ പോയ്, നിൻ
നനഞ്ഞ പൂന്തുകിലുണക്കുവാനിള-
വെയിലു തന്നേ പോയ്, ചിങ്ങ-
പ്പുലരി പെൺ‌കൊടി കിഴക്കേകോലയിൽ
തിരി തെളിച്ചപ്പോൾ , നിൻ
തുടുത്ത പൂംകവിൾ കുങ്കുമം, അവൾ
തുറന്ന ചെപ്പിൽ നിന്നോ
അവൾ തുറന്ന ചെപ്പിൽ നിന്നോ





പാടം നിറയെ പച്ച വിരിക്കും
ചെറുമി പെണ്കിടാങ്ങള്‍
അന്നു ഞാറ് നടുമ്പോള്‍ ചൊല്ലിയൊരീരടി
നമ്മെ കുറിച്ചല്ലേ
കാവിലെ തേവരെ കാണുവാന്‍ പോയപ്പോള്‍
കാത്തു നിന്നില്ലേ
ഊഞ്ഞാല്‍ കൂട്ടുകാരൊത്ത് നീ ആടിയ നേരം
ഞാന്‍ ഒളിച്ച്‌ നിന്നില്ലേ
കാണാന്‍ കൊതിച്ചു നിന്നില്ലേ


ഇന്നെന്റെ മുറ്റത്തെ ചെമ്പകച്ചില്ലകൾ
പൂമണം തൂകുമ്പോൾ, ജാലക
വാതിലിലൂടിരു മിഴികളും നട്ടു
കാത്തു നിന്നേ ഞാൻ
നനുത്ത പൂവിരൽ നീട്ടി നീ തുമ്പ
പൂവിറുക്കുമ്പോൾ, എന്റെ
മനസ്സിലെ പ്രേമക്കതിരുകൊണ്ടൊരു-
കണിയൊരുക്കീ ഞാൻ, പൂ-
ക്കളമൊരുക്കീ ഞാൻ






അമ്പിളി ജി മേനോന്‍