ഞായറാഴ്‌ച

കാലം കവർന്നത്
























നേർത്തലിഞ്ഞൊരു കുങ്കുമ-
ച്ചിമിഴിൽ മറഞ്ഞ സന്ധ്യേ, കനൽ
വീണു പൊള്ളിയ മണ്ണിലെൻ
കനവിൻ നിഴൽ  വിരിയ്ക്കൂ
വിട വാങ്ങും മുൻപെൻ ജാലകത്തിൽ
ഞാൻ മറന്നു വച്ച, മഴ-
നീർമണിക്ക് നീ കൂട് തേടും
ചകോര വർണ്ണമേകൂ

ഓണമായെന്നോതിയകലുമൊ-
രോലവാൽക്കിളിയോ-
ടെന്നുടെ ബാല്യമൊന്നു തിരഞ്ഞിടാ
വ്യഥയോടെ കേണൂ ഞാൻ
ഉത്തരത്തിലെ നെൽക്കതിർക്കുട-
ക്കറ്റയിൽ നിന്നും, ഇത്തിരി
മുത്തടർത്തി ഞാൻ നൽകിടാം
നീയെത്തിടുമെങ്കിൽ


ഉണ്ടൊരോപ്പോളിന്റെ കൈവിരൽ-
ത്തുമ്പുരുമ്മിക്കൊണ്ടന്നൊ-
രുണ്ണിയാൾ പൂ നുള്ളുവാനായീ 
തൊടി നീളെ
 പിഞ്ചുകാൽ വച്ചോടിയന്നെ-
ന്നങ്കണം നീളെ, തുമ്പ-
പ്പൂ  നിറഞ്ഞ കളം വരഞ്ഞതു-
മോർത്തു നിന്നൂ ഞാൻ
















കണ്ടിടാത്തൊരു നാടു തേടി- 
പ്പായും മാനത്തെ, നീയി-
ന്നെന്തിനെന്നുടെ പുസ്തകത്തിൻ 
താളുകൾ കാട്ടി 
അന്നെൻ പീലി പെറ്റൊരു പൈതലെ
കാണാതെ തേങ്ങുമ്പോൾ, പുല്കാ-
നോടിവന്നതുമുമ്മ തന്നതു-
മോർത്തിടുന്നു ഞാൻ 

കുഞ്ഞു പ്ലാവില കോർത്തിണക്കിയ
തൊപ്പി നീ ചൂടിക്കൊണ്ടൊരു
കൊമ്പൻ മീശ വരച്ചിടാനെൻ
കണ്മഷി തേടി
കാൽക്കുളമ്പടികൾ മടിച്ചെ-
ന്നാല പൂകുമ്പോൾ, അന്ന്  
നീ മുകർന്നു മിടിച്ചൊരെൻ പു -
ല്ലാങ്കുഴൽ പാടി





പുഞ്ചിരിയിലൊളിഞ്ഞിരിപ്പത്  
വെണ്മഴുവെന്നും,ഹൃദയ-
ത്തോപ്പിനെയാകെ കവർന്നെങ്ങോ
മറഞ്ഞെന്നും      ‍
കണ്ടിരുന്ന കിനാക്കാളെന്നുടെ
കയ്യുകൾ നീളെ, ചില്ലിൻ
കൈവളകൾ ചിരിച്ചുടഞ്ഞു
മൊഴിഞ്ഞു കൌമാരം




പണ്ടൊരോണത്തിന്നു ചേലിൽ
പൊൻഞൊറിയോടെന്നമ്മ 
മെയ്യിൽ ചാർത്തി തന്ന  ധാവണി-
യെന്നും കാത്തു ഞാൻ 
 പാതി പാടിയവൻ പകർന്നൊരു
പാട്ടിനീരടികൾ, ഇന്നെൻ
കാതിൽ പൊന്മുളയൂതി വന്നൊരു
കാറ്റ് പാടുന്നു





അമ്പിളിക്കല തൻ നഖക്ഷത- 
നൊമ്പരം കൊണ്ടാ, കാർമുകിൽ
പെയ്ത മാരിയിൽ നിന്നുതിർന്നു
പ്രാണസംഗീതം
അത് കൊണ്ട്പോയി, കുഞ്ഞിക്കൈ-
തുഴയാതെ വിട്ടോരാ
കടലാസ്സു തോണികൾ നെഞ്ചിലേറ്റിയ 
കുങ്കുമപ്പൂക്കൾ  
 






പെറ്റു പെരുകിയ വാർഷിക വലയ-
ച്ചെളിപ്പുറ്റിൽ, എൻറെ
സ്വത്തിലെ ,മാണിക്യമാരോ
കട്ടു സൂക്ഷിച്ചു
പുറ്റ് കാക്കും നാഗമേ നീ  
വിട്ടു തന്നാലും, എൻറെ-
കുട്ടിക്കാലത്തിന്റെ മാറ്റത് 
തൊട്ടു മായ്ക്കാതെ
എൻറെ കുട്ടിക്കാലത്തിന്റെ മാറ്റത് 
തൊട്ടു മായ്ക്കാതെ    


വ്യാഴാഴ്‌ച

കാറ്റിനോട്.....


ജാലകശ്ശീല ഞൊറിയുലച്ചിന്നെന്‍റെ
ചാരത്തു തെന്നലേ നീ അണഞ്ഞു
എത്ര പൂവിന്നു നീ തൊട്ടു
ഇത്ര സുഗന്ധിനിയാവാന്‍



കാർമുകിൽച്ചായം തുടച്ചു, നീയെന്നുടെ
നാലകം തെളിനീരിലാടി
ഉള്‍ക്കാമ്പെരിഞ്ഞു ഞാന്‍ നീറവേ,നീ
വിണ്‍ ഗംഗാ ജലവുമായ് വന്നു
ആകെ കുളിർന്നെന്റെ മൗനമേഘം
ആയിരം നാവോടെ പെയ്തു തോര്‍ന്നു
ആയിരം നാവോടെ പെയ്തു തോര്‍ന്നു


ഇന്നലെ സന്ധ്യയില്‍ ചെമ്പു നിറംവീണ്
എന്‍ കളിമുറ്റം ചുവന്ന നേരം
പാഴ്മുളം തണ്ടിലൂടൊഴുകി വന്നു, നീ
കാതരമാം ഒരു ഗാനമായി
പിന്നെയും പൂത്തുപോയ് കറ്ണ്ണികാരം
എന്നുള്ളില്‍ കിനാവെന്ന പോലെ
എന്നുള്ളില്‍ കിനാവെന്ന പോലെ........




അമ്പിളി ജി മേനോന്‍
ദുബായ്