ബുധനാഴ്‌ച

നോവ്‌





ഓര്‍മ്മിച്ചിടാനല്ലേ ആകൂ ഇനിയെന്നും
ഓടി മറഞ്ഞൊരാ ഇന്നലെകള്‍ 
കാതോര്ക്കുവാന്‍ ഞാന്‍ എന്നും കൊതിച്ചീടും
കാല്ചിലമ്പൊലിയാകും ഇന്നലെകള്‍ ‍.

കുഞ്ഞല്ലൊരിക്കലും ഞാനി എന്നാലും
കുഞ്ഞായിട്ടെന്‍മനം കേഴും
അമ്മ മടിയിലെ നല്ലിളം ചൂടേറ്റു
നിദ്ര കൊണ്ടീടുവാന്‍ ഞാന്‍ കൊതിയ്ക്കും
തന്നേ പോ കാലമേ വീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള്‍ മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്
നല്ല കിലുക്കാംപെട്ടി


ഉത്തര ചോട്ടിലെ ഭിത്തിയില്‍ ഞാളുന്ന
താക്കോലിന്‍ കൂട്ടം ചിരിയ്ക്കും
മുണ്ട് മുറുക്കിയെന്‍ കൂടെ നടക്കുന്ന
മുത്തശ്ശിക്കൈ ഞാന്‍ പിടിയ്ക്കും
എന്‍ മെയ്യ് മുകര്ന്ന പ്രഭാത പ്രദോഷങ്ങള്‍
ചുറ്റും പ്രദിക്ഷണം വയ്ക്കും
പൊന്നിന്‍ പുലരിയും കുങ്കുമ സന്ധ്യയും
കണ്ടു ഞാന്‍ നിര്വൃതി പൂകും

തന്നേ പോ കാലമേ വീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള്‍ മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്
നല്ല കിലുക്കാംപെട്ടി


ജാലക ചില്ലിലെന്‍ അമ്പിളിത്തെല്ലൊന്നു
പാലൊളി പുഞ്ചിരി തൂകും
ഉമ്മറ തിണ്ണയില്‍ വേഗമണഞെന്റെ
കണ്ണുകള്‍ പാഞ്ഞു തളര്ന്നു പോകും
അമ്മയോ വാരിയെടുക്കും ; ഉറ-
തൈരുറുള ചോറെനിയ്ക്ക് നല്കും
അമ്മയോ വാരിയെടുക്കും ; ഉറ-
തൈരുറുള ചോറെനിയ്ക്ക് നല്കും
പോകല്ലേ നീ മറഞ്ഞീടരുതേ മേഘ-
ക്കീറിലെന്അമ്പിളി കുഞ്ഞേ
ചിരി തൂകുന്ന വെണ്‍ പൂവിതളേ .

തന്നേ പോ കാലമേ വീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള്മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്‍ 
നല്ല കിലുക്കാംപെട്ടി


അച്ഛന്വരുന്നതും നോക്കി ഞാന്‍  വീട്ടു-
പടിയ്ക്കലെ മാഞ്ചോട്ടില്‍ നില്ക്കും 
കൈയ്യിലെ ചെറു പൊതി കല്ക്കണ്ട തുണ്ടുകള്‍ 
എത്ര നുണഞ്ഞെന്റെ കൊതിയകറ്റും  
കൈ വിരല്തുമ്പിനറ്റം പിടിച്ചു ഞാന്‍ 
കാണായ ലോകങ്ങള്‍ കാണും
കാറ്റിനോടും നീലക്കടലിനോടും കഥ-
യായിരം ചൊല്ലി നടന്നകലും
ദൂരങ്ങള്ദൂരങ്ങള്പോയ്മറയും

തന്നേ പോ കാലമേ വീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള്‍ മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്‍
നല്ല കിലുക്കാംപെട്ടി


വേനല്ക്കാറ്റിന്‍ ചൂളം കേള്ക്കുവാന്കാതോറ്ത്തി-
ട്ടെന്‍ തൊടിയ്ക്കൊപ്പം ഞാന്‍ നില്ക്കും 
കുഞ്ഞു കരിയില പൊട്ടുകള്‍ പാറിയെന്‍ 
മുറ്റത്തു ചിത്രങ്ങള്‍ തീറ്ക്കും
ഇന്നതെഴുതിയ ചിത്രങ്ങള്ക്കൊക്കെയും
എന്തെന്‍ മുഖഛായ കാണും
എന്‍ ബാല്യത്തിന്‍ ഓറ്മ്മകള്കേഴും
പിന്നെയും എന്‍ മനം തേങ്ങും

തന്നേ പോ കാലമേ വീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള്‍ മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്‍ 
നല്ല കിലുക്കാംപെട്ടി


വെള്ളിക്കൊലുസുകള്‍ കാലില്‍ കിണുങ്ങുമ്പോള്‍
ഉമ്മറത്തെങ്ങും സുഗന്ധം
ചെന്നു നോക്കുമ്പോള്‍ ഞാന്‍ കാണുമെന്‍ തൈമുല്ല
മൊട്ടുകള്‍ പാതി വിടര്ന്ന ചന്തം.
പുള്ളിപ്പാവാട ഞൊറികളുലഞ്ഞാടി
ഊഞ്ഞാലില്‍  ഉള്പ്പുളകം നിറയും
മേലെ കുതിച്ചുപോയ് ആലിലക്കിളിയോടായ്
ഓരോ സ്വകാര്യം പറഞ്ഞിറങ്ങും, ഞാന്‍
ഓരോ സ്വകാര്യം പറഞ്ഞിറങ്ങും.

തന്നേ പോ കാലമേ വീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓര്മ്മകള്‍ മൃദു മര്മ്മരങ്ങളുതിര്‍​ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്‍
നല്ല കിലുക്കാംപെട്ടി.


അമ്പലം ചുറ്റി വരുന്നൊരു സന്ധ്യ തന്‍ മുന്നില്‍ ‍-
കരിന്തിരി കണ്ണടയ്ക്കും
വെണ്പാല പൂക്കളും രാവിന്‍ സുഗന്ധവും
എന്നില്‍ രോമാഞ്ചമായ് പെയ്തിറങ്ങും
പൊന്മുളം തണ്ടിന്റെ ദ്വാരനിശ്വാസങ്ങള്‍ 
പാട്ടായി പെയ്തതില്‍ ഞാനലിയും
വിണ്ണിലെ പ്രണയ വിപഞ്ചിക മീട്ടിയ
ഗന്ധര്‍​വനെ ഞാന്‍ ഓര്ത്തു നില്ക്കും
ഗന്ധര്‍​വനെ ഞാന്‍ ഓര്ത്തു നില്ക്കും

തന്നേ പോ കാലമേ വീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള്‍ മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്‍ 
നല്ല കിലുക്കാംപെട്ടി.


കുഞ്ഞു വേഴാമ്പലൊന്നിറ്റു മഴനീരിന്‍
ദാഹജലം തേടും പോലെ
എന്‍ ശൈവ ബാല്യ കൗമാരത്തിന്‍ ശീലുകള്‍ ‍-
തേടിയെന്‍  ചുണ്ടോ വിതുമ്പിടുന്നു
ഓറ്മ്മകള്‍ നോവു പടര്ത്തിടുന്നു.

തന്നേ പോ കാലമേ വീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള്‍ മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്‍ 
നല്ല കിലുക്കാംപെട്ടി







23 അഭിപ്രായങ്ങൾ:

  1. തന്നേ പോ കാലമേ വീണ്ടുമെനിക്കെന്റെ
    കുഞ്ഞുകിലുക്കാംപെട്ടി
    ഓറ്മ്മകള് മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
    ചെല്ല കിലുക്കാംപെട്ടി, എന്
    നല്ല കിലുക്കാംപെട്ടി

    ഇത് എന്റെ മാത്രം നോവ്‌ ആയിരിക്കില്ല. ബാല്യ ശൈശവ കൌമാര പ്രായം തിരികെ കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിക്കാത്തവര്‍ ഉണ്ടോ?

    മറുപടിഇല്ലാതാക്കൂ
  2. ഓർമ്മകൾ മ്രിദുമർമ്മരങ്ങളുതിർക്കുന്ന കുഞ്ഞൂ കിലുക്കാമ്പെട്ടിക്കു വേണ്ടി വീണ്ടൂം വീണ്ടും ശാഠ്യം പിടിക്കുവോർ നമ്മൾ...പൊയ്പോയകലത്ത് ജീവിതം നട്ടു പിടിപ്പിച്ചോർ നമ്മൾ..ഓർമ്മ്കൾ വേണ്ടെന്ന് വെച്ചോടു ന്നവർക്കിടയിൽ...നാളെയുടെ വേവലാതികളിൽ മുഴുകുവോർക്കിടയിൽ....നമ്മൾ കുറച്ചു ഭൂതകാല സഞ്ചാരികൾ....വിഡ്ഡികൾ....!!!

    മറുപടിഇല്ലാതാക്കൂ
  3. ഗതകാല മധുരസ്മൃതികളുടെ മൃതുമര്‍മ്മരമാണ് വരികളില്‍. കാലാന്തരത്തിലെങ്ങോ മറ വീണ ഇന്നലെകളിലേക്ക്, ശൈശവ ബാല്യങ്ങളുടെ കുഞ്ഞു പാദങ്ങള്‍ പിച്ച വെച്ചൊരു ഉമ്മറ മുറ്റത്തേക്കു, വരികളിലൂടെ ഒരു പിന്‍നടത്തം.

    ചെറിയ മനസ്സുകളുടെ വലിയ ലോകത്തിലെ വിസ്മയങ്ങളും, കൌതുകങ്ങളും കവിതയില്‍ പുനര്‍ജനിച്ചപ്പോള്‍ പിന്നിട്ടതേതൊരല്ലലില്ലാകാലം എന്ന ചിന്ത മനസ്സില്‍ നഷ്ട ബോധമുണര്‍ത്തി.

    തുമ്പിയെ പിടിച്ചും തുമ്പപ്പൂവിറുത്തും നാട്ടുമാവിന്‍ തണലില്‍ മധുരം നുകര്‍ന്നൊരു പുണ്യ കാലം. എന്നും ഓര്‍മ്മകളിലെ ധന്യ കാലം. അമ്പിളിയുടെ നല്ല വരികള്‍ക്ക് നന്ദി.

    മറുപടിഇല്ലാതാക്കൂ
  4. ഇന്നലെകളെ ഒരു നെടുവീര്‍പ്പോടെ മാത്രമേ എന്നും ഓര്‍ക്കാന്‍ കഴിയാറുള്ളൂ...

    മധുരിയ്ക്കുന്ന, പോയകാലത്തിന്റെ നല്ല സ്മരണകള്‍ ഉണര്‍ത്തി, ഈ വരികള്‍... നന്ദി

    മറുപടിഇല്ലാതാക്കൂ
  5. നല്ല ഈണത്തില്‍ ചൊല്ലാവുന്ന കവിത, പുറകില്‍ കളഞ്ഞു പോയ മഞ്ചാടിക്കുരുവിനു വേണ്ടി വിഷണ്ണതയോടെ തിരിഞ്ഞുനില്‍ക്കും പോലെ..

    മറുപടിഇല്ലാതാക്കൂ
  6. ഓര്‍മ്മകളുടെ കിലുക്കാംപെട്ടി ഒരിയ്ക്കല്‍ കൂടി വായിച്ചു :)

    മറുപടിഇല്ലാതാക്കൂ
  7. കടന്നു പോകുന്ന കാലത്തിനോട് പഴയ കിലുക്കാംപെട്ടി തന്നു പോകുവാൻ പറയുന്ന ഈ കവിത വളരെ ഇഷ്ടമായി . ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  8. നല്ല കവിത.ഇഷ്ടമായി. എന്നാലും ഏറെ ഇഷ്ടമായത് ഇതാണ്.


    അച്ഛൻ വരുന്നതും നോക്കി ഞാൻ വീട്ടു-
    പടിയ്ക്കലെ മാഞ്ചോട്ടിൽ നിൽക്കും
    കൈയ്യിലെ ചെറുപൊതി കൽക്കണ്ടത്തുണ്ടുകൾ
    എത്ര നുണഞ്ഞെന്റെ കൊതിയകറ്റും
    ആ കൈവിരൽത്തുമ്പിനറ്റം പിടിച്ചു ഞാൻ
    കാണായ ലോകങ്ങൾ കാണും



    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  9. ബാല്യത്തിലേക്കും കൗമാരത്തിലേക്കും തിരികെ ചെന്ന് ആ കിലുക്കാംപെട്ടി തിരിച്ചു താ എന്ന് ഒരിക്കൽക്കൂടി പറയാൻ കൊതിപ്പിക്കുന്നുണ്ട് ഈ കവിത... മനോഹരമായി ഈണത്തിൽ ചൊല്ലാൻ കഴിയുന്ന കവിതക്ക് നന്ദി അമ്പിളീ....

    എനിക്കേറെ ഇഷ്ടപ്പെട്ട വരികൾ 'സൗഗന്ധിക' ത്തിന്റേയും ഇഷ്ട വരികളായതിനാൽ വീണ്ടും എടുത്തെഴുതുന്നില്ല ട്ടോ....

    മറുപടിഇല്ലാതാക്കൂ
  10. കുഞ്ഞു വേഴാമ്പലൊന്നിറ്റു മഴനീരിന്‍ ‍
    ദാഹജലം തേടും പോലെ
    എന്‍ ‍ ശൈവ ബാല്യ കൗമാരത്തിന്‍ ‍ ശീലുകള്‍ ‍-
    തേടിയെന്‍ ചുണ്ടോ വിതുമ്പിടുന്നു
    ഓറ്മ്മകള്‍ ‍ നോവു പടര്ത്തിടുന്നു.

    ഗതകാലസ്മരണകളിലെ മധുരമൂറുന്ന ഓര്‍മ്മകള്‍,
    ചലിക്കുന്ന പരിണാമദിശകള്‍ സ്വീകരിച്ച് മുന്നേറുമ്പോള്‍
    ഒരു താരതമ്യത്തിനുപോലും സാദ്ധ്യമാല്ലാതെ അവയെല്ലാം
    നുണഞ്ഞിറക്കുമ്പോഴും അറിയാത്തൊരു സുഖം അനുഭവമാകുന്നുണ്ട്
    വരികളിലെല്ലാം. പോയ കാലത്തിന്റെ ഓര്‍മ്മകളുണര്‍ത്തി ഉന്മേഷം നല്‍കി.
    ഇഷ്ടായി.

    മറുപടിഇല്ലാതാക്കൂ
  11. കഴിഞ്ഞു പോയ സുന്ദരമായ ബാല്യത്തെ കുറിച്ചുള്ള ഓർമ്മകൾ നന്നായി. വികാരാധിക്യം കൊണ്ട് കവിതയുടെ താളം അൽപ്പം പോയോ എന്നൊരു തോന്നൽ. പറഞ്ഞാലും തീരില്ലാത്ത ഒരു പ്രതീതി കവിതയിലും അനുഭവപ്പെട്ടു. കവിത നന്നായി.

    മറുപടിഇല്ലാതാക്കൂ
  12. കവിതയിൽ പറഞ്ഞതു പോലെ കൈ പിടിച്ചു നടത്താൻ മുത്തശ്ശി ഉണ്ടായിരുന്നില്ല, പൊതി കൊണ്ടുവരുന്നത് കാത്ത് നിന്നിരുന്നില്ല എങ്കിലും മധുരമായ മറ്റ് അനേകം കാര്യങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ ഇങ്ങനെ ഓർത്തിരിക്കാൻ എന്താ രസം- ഓർത്തോർത്ത് മയങ്ങി ഇരിക്കണം. 
    ഇത് വായിച്ചത്രയും നേരം മാത്രമല്ല അല്പ സമയംകൂടുതൽ ആ സ്വപ്നത്തിൽ ആയിരുന്നു 

    അതിനൊരു നന്ദി :)

    മറുപടിഇല്ലാതാക്കൂ
  13. കിലുക്കാമ്പെട്ടിക്കാലത്തിന്റെ ഗൃഹാതുരസ്മരണകളിലേക്ക് വായനക്കാരെയും കൊണ്ടുപോവുന്നു

    മറുപടിഇല്ലാതാക്കൂ
  14. ലളിതം മനോഹരം :) ഇഷ്ടായി ട്ടോ

    മറുപടിഇല്ലാതാക്കൂ
  15. ഈ നോവോർമ്മകളുടെ സുഖവും,അതിന്റെ ചന്തവും,തിരിച്ചു കിട്ടാനുള്ള കൊതീം ഒക്കെ ഈ കുഞ്ഞുകുഞ്ഞു വാക്കുകളിലൂടെ അറിയുന്നുണ്ട്.
    ഇവിടെ വന്ന് ഓരോ കവിതേം വായിക്കുമ്പൊഴൊക്കെം പണ്ട് പഠിച്ച കവിതകളെ ഓർക്കാറുണ്ട് .അതേ പോലുള്ള കവിതകൾ !!!!
    ഒരുപാട് സ്നേഹം ഈ കവിതകളോടും കവയിത്രിയോടും.

    മറുപടിഇല്ലാതാക്കൂ
  16. ഈ കവിത വായിക്കാന്‍ അല്പം ലേറ്റ് ആയി. കുറെനാള്‍ ബ്ലോഗ് വായന മുടങ്ങിക്കിടക്കുകയായിരുന്നു

    മറുപടിഇല്ലാതാക്കൂ
  17. കാലത്തിനോട് തന്റെ ബാല്യകാലം തിരികെ ചോദിക്കാത്തവരായി ആരും ഉണ്ടാകില്ല...
    അച്ഛനെ കാത്തിരുന്ന .. ആ കയ്യിലൊളിപ്പിച്ച പൊതിയിലെ മധുരം നുകർന്ന ഒരുകാലം.. ഒർമ്മയിലേക്ക് ഒരു നൊമ്പരമായി കടന്നു വന്നു..
    നൊമ്പരപ്പെടുത്തി കവിത..
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  18. കാലത്തിലേക്കൊന്നു തിരിച്ച് നടക്കുവാൻ...

    മറുപടിഇല്ലാതാക്കൂ
  19. കുഞ്ഞു കിലുക്കാംപെട്ടി.....
    ഗതകാലസ്മരണകളില്‍നിന്ന് ഇന്നിലേക്ക്‌ വരുമ്പോള്‍ കിലുക്കാംപെട്ടികളുടെ ആരവത്താല്‍ ആഹ്ളാദിക്കുന്നു ഞാന്‍.
    നല്ല കവിത
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  20. "വെറുതേയെന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം."

    മറുപടിഇല്ലാതാക്കൂ