ശനിയാഴ്‌ച

ഒരു അവധിക്കാലത്തിൻറെ ഓർമ്മയ്ക്ക്‌











സ്വർണ്ണത്താമര പൂവിട്ട മാനത്തിൻ
മുറ്റത്താരോ  നിവർത്തിട്ടു കമ്പള-
ത്തൊങ്ങൽ തുമ്പിൽ നിന്നിറ്റു വീണിടും 
തുള്ളിയ്ക്കൊപ്പമിളം തിണ്ണ പറ്റി  ഞാൻ

മുത്തിൽ ദ്വാരങ്ങൾ - നൂലുമില്ലതെയാർ
ഇത്ര ചേലോടെ കോർക്കുന്നു മാലകൾ? 
വീട്ടരമതിൽ വാരിടും മുൻപവ-
യേറ്റുവാങ്ങുവാൻ കൈക്കുമ്പിൾ നീട്ടവേ

ആടിമേഘത്തിൻ ചാന്തിറ്റു വീണൊരു 
കായൽ കാണായെൻ മുറ്റത്തി,ലോളവും  
നീർച്ചുഴികളും മുട്ടോളമെത്തിടാൻ 
ചാടി, കാല് നോവുന്ന മീൻ പറ്റവും.

മാരിക്കാറ്റിന്റെ ഭാണ്ഡങ്ങളിൽ   സിംഹ-
ഭാഗം ചോർന്നില്ലിക്കാടിൻ മനസ്സിലെ
പാട്ടിൻ തുമ്പിക്കുരുന്നുകളെ,യാട്ടി-
പ്പായിക്കുന്നത് നോവോടെ കണ്ടു ഞാൻ


ഇറ്റ് വീഴുന്നുടയുന്നു നീർമണി-
മുത്തുകൾ, മഴത്തുള്ളികൾ മുറ്റത്ത്
എത്തിടും ഇടിനാദത്തിൻ ഭീതികൾ
വിട്ടകന്നിടാൻ "അർജ്ജുനനാമങ്ങൾ"

പണ്ടിവിടെയിരുന്നു പകൽപ്പഴം, തിന്നു
പൈങ്കിളിയോടൊത്ത്, മാനത്തെ
അമ്പിളിപ്പെണ്ണിൻ കൂട്ടുപിടിച്ചെത്ര
രാക്കനി തൻ മരന്ദം നുകർന്നതും

മഞ്ഞൾ തേച്ച്, കുളി കഴിഞ്ഞീറനാം
മെയ്യിൽ നീഹാര മാലകളോടെത്തും
സുന്ദരി, നിത്യയൌവ്വനാംഗി, പുലർ-
കന്യയെ കണ്ടു നിർവൃതി കൊണ്ടതും 

ചെങ്കതിർ നെല്ല് ചേറ്റി കൊഴിച്ചന്ന്
സന്ധ്യയീ,പടിവാതിൽക്കൽ വന്നതും
ഇത്തിരി നേരം മിണ്ടീം പറഞ്ഞൊരു
കുങ്കുമ ചെപ്പ് നല്കി മറഞ്ഞതും

ഒറ്റ മാത്രയിൽ വന്നെന്റെ ചിന്തയിൽ
കെട്ടു കെട്ടായനവധി ചിത്രങ്ങൾ
ചായയും, നല്ലടയും പഴവുമായ്‌ 
അമ്മ വാതിൽക്കൽ വന്നു വിളിയ്ക്കവേ.

ഇല്ല, ചാരുകസേരയിൽ പുസ്തക-
ത്താളിനുള്ളിലെ ധ്യാനവിലീനരാം
നാമമന്ത്രങ്ങളെ ജപി,ച്ചുന്നിദ്ര-
മാക്കുവാനിന്ന് മുത്തശ്ശി വീണുപോയ്‌!

കാണ്‍കെ കാണ്‍കെ പോകും പുകവണ്ടിയെ
പാടിയെന്നുടെ കണ്മുന്നിൽ നിർത്തുവാൻ
പാട്പെട്ടൊരെൻ മുത്തശ്ശിയെ പുണർ-
ന്നേറെ നേരം കിടന്നു ഞാൻ മെത്തയിൽ

ഉണ്ട്, പണ്ടത്തെപ്പോലിളം ചൂടിന്നും
എണ്ണമറ്റ ചുളിവാർന്ന മെയ്യതിൽ-
നിന്നുമെന്നെ പുണരുന്നു പിന്നെയും 
ഭസ്മ-ചന്ദന ഗന്ധങ്ങളോർമ്മകൾ


പണ്ടു കേട്ട പുരാണ കഥകളി-
ലൊന്നു  കേൾക്കുവാൻ വീണ്ടും കൊതിച്ചു ഞാൻ
ശങ്കരതനയൻ ഷണ്മുഖനവൻ
കൊമ്പൊടിച്ച ഗജാനനൻ തൻ കഥ.

പാട്ടും,പദ്യമാല,കഥ -ശ്ലോകങ്ങ-
ളേറെ ചൊല്ലിയും പാടിപ്പറഞ്ഞുമെൻ
ബാല്യകാലത്തിൻ രാവുകളെ നിദ്ര-
യൂട്ടി കൂട്ടിനായ് നല്ല കിനാക്കളും

പാട്ടുകൾ പാടി തീർന്നിടും മുൻപെത്ര
യാത്രകൾക്കായ് പുറപ്പെട്ടു ഞാൻ വൃഥാ
ബാക്കി പാടുവാൻ പിന്നെ ശ്രമിയ്ക്കിലും
തീർന്നു  പോയെന്റെ വാക്കും വരികളും

പണ്ട് സ്വന്തമായ് ഞാൻ കണ്ടവയ്ക്കിന്ന്
സ്വന്തം  ഛായ - തനിമ,യുമന്യമായ്
നിന്നു ഞാനെന്റെ വീട്ടിലഞ്ചാറു നാൾ 
ഉള്ളു നൊന്തൊരു വാടകക്കാരിയായ്!

എന്മകളിന്നൊരോപ്പോളായ്, സോദര
പുത്രനൊപ്പം കളിയ്ക്കുന്നു,റക്കുവാൻ
'തൃശ്ശിവപേരൂർ പൂര'ത്തിൻ പാട്ടൊന്ന്
പാടിയെന്നിലെ കുഞ്ഞുണർന്നീടുന്നു

ഓർത്തു വയ്ക്കുവാൻ വന്നുചേർന്നു, കുരും-
ബാംബികക്കാവിൽ മോഹിച്ച പോലൊരു
തോർന്നിടാത്ത  മഴയും കുളിരുമാ-
യാർദ്രമായൊരു രാവും ഗുരുതിയും 

കെട്ടുപോയ്‌ കുറെ ചുറ്റുവിളക്കുകൾ
ദീപ്തമാക്കിയെരിഞ്ഞ നെയ്‌നാരുകൾ
നേർത്തലിഞ്ഞു തെളിഞ്ഞുലഞ്ഞു, ഞൊടി-
മാത്ര നേരത്തിൽ നീർ  കുടിച്ചോർമ്മയായ്!

ആലിലക്കിളിക്കൂടു തകർത്തു കൊ-
ണ്ടാലിപ്പൂമ്പഴം പോലെയുതിർന്നിടും
രാമഴപ്പേച്ചിൽ വേറിട്ടുയർന്നേതോ
രാക്കിളിപ്പാട്ട് കാതോർത്തു നിൽക്കവേ 

ഓർത്തുപോയ,കാലത്തിൽ  വന്നെൻറെ-
യാർദ്രമാനസത്തിൽ മുറിപ്പാടായി,
യാത്ര ചൊല്ലി പിരിഞ്ഞുപോയ്‌, പിന്നെയും
പാട്ടിലൂറിടും തേനാം പ്രണയത്തെ

മീനമാസത്തിലശ്വതി നാൾ കഴിഞ്ഞാ-
ർത്തുറഞ്ഞു തുള്ളീടുന്ന കോമരം
തീണ്ടുമീ കാവിൽ പുണ്യാഹമായിടാൻ
പോയ ത്-ലാ മഴ വീണ്ടുമണയുമോ?  

തുള്ളി,വിട്ടൽപ്പ നേരം കനിഞ്ഞേതോ
കൊണ്ടലിൻ നെഞ്ചിലാണ്ടു പോയ, മഴ
മണ്ണിൽ തീർത്ത നീർച്ചാലുകളി,ലേഴു
വർണ്ണങ്ങൾ തേടിയെൻ മനം യാത്രയായ് 

കാറ്റൊഴിഞ്ഞൊരു ചിങ്ങവിഭാത നാ-
ളാഗതമായി,യാദ്യത്തെ പൂക്കള-
പ്പാദസ്പർശത്തിൽ കോൾമയിർകൊണ്ടെന്റെ
വീട്ടുമുറ്റത്തിനൊപ്പം ഹൃദയവും

കാത്തുനിന്നില്ല നല്ത്തിരുവോണത്തിൻ
പൂനിലാവിന്നമൃതാന്നമുണ്ണുവാൻ
നേരമായ് ജന്മഗേഹവും നാടും, വി-
ട്ടേറെ ദൂരം സ്മൃതിഭാണ്ഡമേറ്റുവാൻ!

കണ്‍നിറഞ്ഞ,മ്മ നിന്നു, പുണർന്നെന്നെ
വണ്ടി വന്നങ്ങു നിന്നതറിയാതെ
എന്നിൽ നിന്നൊരു പൈതലെഴുന്നേറ്റു
ചെന്നു, മൂർദ്ധാവിൽ ചുംബനം കൊള്ളുവാൻ

വിട്ടു തന്നില്ല  'പോയ്‌ വരാ'മെന്നുള്ള 
അത്ര ഭാരമില്ലാത്തൊരീ വാക്കുകൾ
സ്വാർത്ഥമായെന്റെ കണ്ഠത്തിൽ ഗദ്ഗദ-
പാശം കൊണ്ടാരോ ബന്ധിച്ചു വച്ച പോൽ..
ഗദ്ഗദപാശം കൊണ്ടാരോ ബന്ധിച്ചു വച്ച പോൽ!







23 അഭിപ്രായങ്ങൾ:

  1. കഴിഞ്ഞ അവധിയ്ക്ക് നാട്ടിൽ പോയപ്പോൾ ആണ് ഈ കവിത മനസ്സില് ഉണ്ടായത്. ആ ഇത്തിരി ദിവസങ്ങളിൽ എന്റെ മനസ്സില് എന്നെന്നേയ്ക്കുമായി പതിഞ്ഞ നല്ല നിമിഷങ്ങളുടെ ചിത്രങ്ങളാണ് വരികളായി ഞാൻ പകർത്താൻ ശ്രമിച്ചിരിയ്ക്കുന്നത്‌. എന്റെ ചിന്തകൾ പങ്കുവയ്ക്കുമ്പോൾ അവ ഉൾക്കൊള്ളാനും എന്റെ മനസ്സറിയാനും പിന്തുണയ്ക്കാനും ഇവിടെ എത്താറുള്ള എന്റെ ചെറിയ സുഹൃത് വൃന്ദത്തിനായി ഇവിടെ ചേര്ക്കുന്നു. (ചിത്രങ്ങൾ ഗൂഗിളിൽ നിന്നുമാണ് )

    മറുപടിഇല്ലാതാക്കൂ
  2. "കണ്‍നിറഞ്ഞ,മ്മ നിന്നു, പുണർന്നെന്നെ
    വണ്ടി വന്നങ്ങു നിന്നതറിയാതെ
    എന്നിൽ നിന്നൊരു പൈതലെഴുന്നേറ്റു
    ചെന്നു, മൂർദ്ധാവിൽ ചുംബനം കൊള്ളുവാൻ"

    നന്നായി വരികൾ .

    മറുപടിഇല്ലാതാക്കൂ
  3. ഞാൻ അക്ബർ വഴി വന്നതാണ് മൻസൂറിന്റെ ബ്ലോഗിൽ. മൻസൂർ എഴുതിയിട്ടുള്ള യാത്രാവിവരണങ്ങൾ വളരെ മനോഹരമാണ് ..അവയിൽ അകലെയുള്ള ഓറഞ്ചു തോട്ടത്തിലെ എത്താക്കൊമ്പിലെ നാരാങ്ങാ മധുരം ഞാനറിഞ്ഞ ഒരു യാത്ര ഇന്നും ഓർമ്മയിലുണ്ട്. ലളിതമായ ആഖ്യാനശൈലി വിരളമായ ഈ കാലഘട്ടത്തിൽ താങ്കളെ പോലുള്ളവരുടെ ബ്ലോഗ്‌ വായനക്കാർക്ക് വളരെ ആശ്വാസകരവും ആസ്വാദ്യകരവുമാണ്. എനിക്ക് ബ്ലോഗ്‌ലോകത്തെ ഒരുപാട് പേരെയൊന്നും അറിയില്ല. എങ്കിലും വായിച്ച ചില ബ്ലോഗുകളുടെ കൂട്ടത്തിൽ താങ്കളുടെ ബ്ലോഗ്‌ മറവിയ്ക്കു വിട്ടുകൊടുക്കാതെ സൂക്ഷിയ്ക്കുന്നു.


    പ്രതീക്ഷിയ്ക്കാതെ കിട്ടിയ താങ്കളുടെ നല്ല വാക്കുകൾക്കു നന്ദി. സന്തോഷം.

    മറുപടിഇല്ലാതാക്കൂ
  4. മുത്തിൽ ദ്വാരങ്ങൾ - നൂലുമില്ലതെയാർ
    ഇത്ര ചേലോടെ കോർക്കുന്നു മാലകൾ?
    വീട്ടരമതിൽ വാരിടും മുൻപവ-
    യേറ്റുവാങ്ങുവാൻ കൈക്കുമ്പിൾ നീട്ടവേ

    ഫേസ് ബുക്കില്‍ ഈ വരികള്‍ വായിച്ചപ്പോള്‍ത്തന്നെ വളരെ ഇഷ്ടം തോന്നിയിരുന്നു. ബ്ലോഗ് സഞ്ചാരത്തിനിടയ്ക്ക് വീണുകിട്ടുന്ന സന്തോഷനിമിഷങ്ങളാണിത്തരം കവിതാസൂനുക്കള്‍.

    ഇനിയുമെഴുതുക, ഇങ്ങനെ ഭംഗിയായി.

    മറുപടിഇല്ലാതാക്കൂ
  5. സന്തോഷം അജിത്‌. മനസ്സ് നിറയെ സന്തോഷം ഇത് വായിച്ചപ്പോൾ. നന്ദി ഈ പ്രോത്സാഹനത്തിനും സൌഹൃദ സ്നേഹത്തിനും.

    മറുപടിഇല്ലാതാക്കൂ
  6. ചെങ്കതിർ നെല്ല് ചേറ്റി കൊഴിച്ചന്ന്
    സന്ധ്യയീ,പടിവാതിൽക്കൽ വന്നതും
    ഇത്തിരി നേരം മിണ്ടീം പറഞ്ഞൊരു
    കുങ്കുമ ചെപ്പ് നല്കി മറഞ്ഞതും
    പിന്തിരിഞ്ഞു നോക്കുമ്പോൾ കാണുന്ന വഴികൾ മനോഹരമായും ഭാവനയോടേയും പകർത്തിയപ്പോൾ സുന്ദരമായി..

    മറുപടിഇല്ലാതാക്കൂ
  7. ചിലകവിതകള്‍ കുറച്ചു വരികള്‍ മതി , ഒരു നീണ്ട ലേഖനം വായിക്കുന്ന അത്രയും കാര്യങ്ങള്‍ അതില്‍ കുറഞ പദങ്ങള്‍ കൊണ്ട്സമ്പന്നമാക്കിയിരിക്കും. അക്ഷരപകര്‍ച്ചകളിലെ കവിതകള്‍ വിടാതെ വായിക്കാന്‍ പ്രേരിപ്പിക്കുന്നതും ഇത് കൊണ്ടൊക്കെ തന്നെ,, അഭിനന്ധനങ്ങള്‍ ,, ,

    മറുപടിഇല്ലാതാക്കൂ
  8. ഒരു അവധി, അതും ഓണക്കാലത്ത്‌... സ്വാഭാവികമായും ഒട്ടേറെ ഗൃഹാതുര ചിന്തകൾ ആ അവധിക്കാലം തരാതിരിയ്ക്കില്ലെന്നറിയാമായിരുന്നു. പക്ഷേ, അത്‌ ഇത്രയും ഭംഗിയായി പഴയ കാലത്തേയും ഇന്നത്തെ കാലത്തേയും ഒരുമിച്ചു കോർത്ത്‌ അക്ഷരങ്ങൾ കൊണ്ടൊരു ഇന്ദ്രജാലം തീർത്തിരിയ്ക്കുന്നു, ഇവിടെ...

    മനോഹരം... വീണ്ടും വീണ്ടും വായിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്ന വരികൾ!

    മറുപടിഇല്ലാതാക്കൂ
  9. ഒരു ചായാചിത്രം വരികള്‍ കൊണ്ട് വരഞ്ഞു വെച്ചിരിക്കുന്നു എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഇല്ല. വരികളുടെ ലാളിത്യം തന്നെയാണ് കവിത വായിക്കുവാനും മനസ്സിലാക്കാനും എളുപ്പമാക്കുന്നത്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  10. ഓർമകളിലൂടെ കൈ പിടിച്ചു നടത്തിയ
    പ്രതീതി കവിത നല്കി..അതൊരു വല്ലാത്ത
    അനുഭവം തന്നെ...

    എന്റെ ദുഃഖം ഓർമ്മകൾ പങ്കു വെയ്ക്കാൻ
    തല മുറകൾ നഷ്ട്ടപെടുന്നല്ലോ എന്നതാണ്.എന്റെ
    മക്കളോട് പങ്കു വെയ്ക്കാൻ അവർക്ക് മനസ്സിലാകുന്ന
    ഓർമകളുടെ അളവ് എന്നിൽ തീരെ കുറവാണെന്നുള്ള
    വിഷമം..എല്ലാം അന്യം നിന്ന് പോകയല്ലേ....

    മറുപടിഇല്ലാതാക്കൂ
  11. orupadorupaadu samvedanam cheitirikkunnu kavitha...!

    മറുപടിഇല്ലാതാക്കൂ
  12. അമ്പിളി യുടെ കവിതകൾ എന്നെ എന്നും ഒരു സ്വപ്ന ലോകത്തിലേക്ക് കൊണ്ട് പോകും. നഷ്ടപെട്ടു പോയി എന്ന് കരുതിയ ലോകം. ഒരുപാടു ഓർമ്മകൾ, എല്ലാം പെട്ടന്ന് തിരിചു വരുന്ന പോലെ. വരികളിലൂടെ സ്വപ്നകൾകു ജീവൻ കൊടുക്കുന്ന കലാകാരിക്കു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ധനകൾ.

    മറുപടിഇല്ലാതാക്കൂ
  13. കവിത്രയത്തിനു ശേഷം, ആധുനികതക്ക് തൊട്ടുമുമ്പ് മലയാളകവിതയുടെ മറ്റൊരു വസന്തകാലമുണ്ട് (ആശയവിനിമയത്തിന്റെ സൗകര്യത്തിനുവേണ്ടി മാത്രമാണ് ഈ ലേബൽ ) . ഇടശ്ശേരി, വൈലോപ്പള്ളി, കൃഷ്ണവാരിയർ തുടങ്ങി ആധുനികതയിലേക്കും കടന്നുചെന്ന കക്കാടിന്റേയും, എം.എൻ പാലൂരിന്റേയുമൊക്കെ കാലമായിരുന്നു ആ വസന്തകാലം. ആധുനികരും,ഉത്തരാധുനികരുമായ കവികൾ കവിതയുടെ ഭാവത്തോടൊപ്പം രൂപഘടനതന്നെ മാറ്റിമറിച്ചപ്പോൾ പഴയ കാവ്യഭാഷ നമുക്ക് എവിടെയോ നഷ്ടപ്പെട്ടുപോയി. ഉത്തരാധുനികതയും കടന്ന ഈ കാലത്ത് ഇത്തരം ആ വസന്തകാലത്തെ അനുസ്മരിപ്പിക്കുന്ന കവിതകൾ ചിലരെല്ലാം എഴുതുന്നു എന്നറിയുന്നത് ഏറെ സന്തോഷകരം......

    ഈ ബ്ളോഗിൽ ആദ്യമായാണ്. .....

    മറുപടിഇല്ലാതാക്കൂ
  14. സുന്ദരമായ കവിത. നല്ല ആശയം മനസ്സിൽ തട്ടുന്ന രീതിയിൽ അവതരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  15. ഇക്കവിതാ പാശത്താൽ ബന്ധിച്ചിന്നെന്നെയുമിവിടെ

    മറുപടിഇല്ലാതാക്കൂ
  16. അവധിക്കാലമാകുമ്പോൾ അങ്ങോട്ടു പോകുന്നതിന്റെ സന്തോഷവും തിരികെ വരുന്നതിന്റെ നോവുമായി അമ്പിളിയുടെ കവിതയിലൂടെ ഞാനും ....

    മറുപടിഇല്ലാതാക്കൂ
  17. കവിതയെപറ്റി പറയാൻ എനിക്കറിയില്ല.ടൈറ്റ്‌ൽ ചിത്രം വളരെ മനോഹരം...

    മറുപടിഇല്ലാതാക്കൂ

  18. പാട്ടുകൾ പാടി തീർന്നിടും മുൻപെത്ര
    യാത്രകൾക്കായ് പുറപ്പെട്ടു ഞാൻ വൃഥാ
    ബാക്കി പാടുവാൻ പിന്നെ ശ്രമിയ്ക്കിലും
    തീർന്നു പോയെന്റെ വാക്കും വരികളും
    .........................
    ---------------------------------------
    വിട്ടു തന്നില്ല 'പോയ്‌ വരാ'മെന്നുള്ള
    അത്ര ഭാരമില്ലാത്തൊരീ വാക്കുകൾ
    സ്വാർത്ഥമായെന്റെ കണ്ഠത്തിൽ ഗദ്ഗദ-
    പാശം കൊണ്ടാരോ ബന്ധിച്ചു വച്ച പോൽ..
    ഗദ്ഗദപാശം കൊണ്ടാരോ ബന്ധിച്ചു വച്ച പോൽ!
    ---------------------------------------

    പിന്നിട്ട ബാല്യവും അനുഭവിക്കാതെ വൃധാവിലാവുന്ന ഇന്നിന്റെ നഷ്ടവും സ്നേഹ നിധിയായ മുത്തശ്ശിയുടെ മടിയിൽ തല വെച്ച് ഓർത്തെടുക്കുമ്പോൾ വരികളിലെ താളലയം അനുവാചക മനസ്സുകളിൽ ഗൃഹാതുര ചിന്തകളുടെ ഓളങ്ങൾ സൃഷ്ടിക്കുന്നു. അത്രക്ക് മനോഹരമായി കവിതയിലെ ദൃശ്യ ഭാഷ. ബ്ലോഗിൽ അമ്പിളിക്ക് മാത്രം കഴിയുന്ന ചിലത്. അഭിനന്ദനങ്ങൾ..

    മറുപടിഇല്ലാതാക്കൂ
  19. ഇവിടെയിതാദ്യം.എങ്ങിനെയോ എത്തിപ്പെട്ടു.വന്നതു വെറുതെയായില്ലെന്നു വരികള്‍ .ഇനിയും വരണമെന്ന് മാടി മാടി വിളിക്കുന്നു ഓരോ വാക്കും വരിയും......അന്യം നിന്നു പോകുന്ന തനിമകളുടെ 'ലോകം ' തിരിച്ചു പിടിക്കാനാകുമോ ?ഗൃഹാതുരത്വം തുളുമ്പുന്ന ഈ കവിത അതിനുള്ള മരുപടിയാവട്ടെ !

    മറുപടിഇല്ലാതാക്കൂ
  20. അമ്പിളിക്കു ന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ !!

    മറുപടിഇല്ലാതാക്കൂ
  21. നീളുന്ന ഓര്‍മ്മകള്‍ക്ക് മഴയും പ്രകൃതിയും കൂട്ടായപ്പോള്‍ കാവ്യഭംഗിയുമേറി.

    മറുപടിഇല്ലാതാക്കൂ
  22. തിളക്കമുള്ള വരികള്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  23. കുറേ പ്രാവിശ്യം വായിച്ചു ട്ടോ .
    അവധിക്കാലം വല്ലാതെ ആകര്‍ഷിച്ചു ....

    മറുപടിഇല്ലാതാക്കൂ