ഞായറാഴ്‌ച

വിഷു





ചുംബിച്ചെടുത്തു നീ മീനമേ, മച്ചിന്റെ
നെറ്റിത്തടത്തിലെ കുങ്കുമത്തെ
ഇറ്റു വീഴും ചോന്ന  വേർപ്പിന്റെ മുത്തുകൾ 
തൊട്ടെടുത്തീടുവാൻ മേടമെത്തി 

പച്ചിലത്താളിൽ പുലരിയാം കന്യക 
ചാലിച്ച മഞ്ഞൾ പ്രസാദം പോലെ
പുഞ്ചിരി തൂകുന്നിളകിയാടുന്നെന്റെ 
മുറ്റത്തെ കൊന്നയിൽ കിങ്ങിണികൾ


ചാഞ്ചാടും ചില്ലയിൽ വീട് മേയാ-   
നോടിക്കിതയ്ക്കുന്നുറുമ്പുകളും
പ്ലാമരച്ചില്ലമേൽ വീണുറങ്ങും ഉണ്ണി-
ക്കായ്കളെ കൊഞ്ചിയ്ക്കുമണ്ണാറനും

പുത്തിലഞ്ഞി തൊടും  പൊട്ടുകളും, വെണ്‍-  
പൂ വിളമ്പീടുന്ന  കൈതകളും 
മാമ്പൂമണം പേറി വന്ന കാറ്റും
മാനത്ത് വെള്ളാടിൻ കുഞ്ഞുങ്ങളും 

പാമ്പിന്നരിയിട്ട കാവ് തോറും 
പാട്ടുമായെത്തും വിഷുക്കിളിയും 
വീണ്ടുമെന്നുള്ളം നിറഞ്ഞൊഴുകീ 
വാതിൽക്കലെത്തവേ  മേടമാസം 


എന്റെ കൈരേഖകൾ കോറിയിട്ട  
വെറ്റിലത്താളിൽ സുഗന്ധമോലും 
നൂറ് തേച്ചിന്നു  ചാന്താടി നില്പ്പൂ 
മേടസംക്രാന്തി സൌവ്വർണ്ണ സന്ധ്യ! 

ഒട്ടും കടിപിടി വേണ്ടപോലും 
ഒപ്പമായ് വീതിച്ചു രാപ്പകലെ 
നല്കിടും   നാളെ വിഷുനാളിലായ്
അമ്മ ധരിത്രി തൻ കൈനീട്ടമായ് 

വിത്തുണ്ട്  കൈക്കോട്ടെടുത്തു കൊൾവിൻ
ചൊല്ലും കിളി നീ വിഷുപ്പൈങ്കിളി
കൊണ്ടു വരൂ വിണ്ണിൻ മേട തന്നിൽ-
നിന്നുമീ വേനലാറ്റുന്ന മാരി

താടകളാട്ടിടും കാളകൾ പോൽ,മണി-
നാദമുതിർക്കുന്ന കാലികൾ പോൽ 
വാനിന്റെ കോണിൽ നിരന്നിടുന്നു, മുത്തു-
മാലകൾ സൂക്ഷിയ്ക്കും പേടകം പോൽ

നോവു നല്കി നുകം യാത്ര ചൊല്ലി, ഇന്ന് 
കാലിക്കുളമ്പടിയോർമ്മയായി 
നിദ്ര മറന്നിടാൻ നേരമായി, വിത്ത്
പൊട്ടി മുളയ്ക്കുവാൻ കാലമായി.

  
മേഘം കറുത്തതും കറയായി വാർന്നതും 
വേനൽ മഴയെന്ന് ചൊല്ലി മണ്ണും 
വേളി കഴിഞ്ഞ പുതുപ്പെണ്ണിൻ ഗന്ധവും
മേടച്ചുടു നെടുവീർപ്പുകളും

കോരിത്തരിച്ചിടാൻ നിന്ന മെയ്യും, പ്രേമ-
ലോലമവനേകും ചുംബനവും
പൊന്കിഴിയ്ക്കുള്ളിൽ കരുതി വയ്ക്കും, ഞാൻ
കൈനീട്ടമായ് നാല് നാണയവും 

പാതിരാപൂവുകൾ ബാക്കി വച്ചു 
പാരിന്നു നേദ്യമായ് തന്ന ഗന്ധം
പാതിരാക്കാറ്റു കവർന്നെടുത്തു,സ്വയം 
പാഴ്ക്കിനാവിൽ നഷ്ടമായ നേരം  

എൻ മണ്ണിൻ നിശ്വാസ സ്പന്ദനങ്ങൾ
ഏറ്റു പറയും കരിയിലകൾ 
എൻ  ബാല്യ ശൈശവത്തിന്നോർമ്മകൾ
എൻ കാതിലിന്നതിൻ കാൽത്താരികൾ

ഓർമ്മകൾ ചില്ല് വള കിലുക്കും
കാലിൽ കൊലുസുകൾ താളമിടും
ധാവണിത്തുമ്പോ കളി പറയും, കൈ 
വീശി മറഞ്ഞിടും കൌമാരവും

പാടം വരണ്ടത് ബാക്കി വച്ച്, ചേന്നൻ
കൊയ്ത് കുന്നാക്കിയ നെല്മണിയ്ക്ക്
കാവലാവാനീ വഴിയൊരുക്ക്,പഴ-
മ്പാട്ടുമായെത്തും വിഷുക്കിളിയ്ക്ക് 

കാലം മങ്ങിച്ച കണ്‍ക്കാഴ്ച പേറി 
വീടിന്നരമതിൽ തൂണ് ചാരി
പൊൻകണിയ്ക്കുള്ളിൽ തെളിഞ്ഞ തിരി-
യുലഞ്ഞാടുന്നതും കാണാൻ നോക്ക്ക്കുത്തി

ഇനി വിഷുപ്പക്ഷി നീ പാടുമെങ്കിൽ
ഇനിയുമെൻ തൈമുല്ല പൂക്കുമെങ്കിൽ
ഇനി ബാല്യ ശൈശവ കൌമാരത്തിൻ 
ഇനിയും കാണാത്ത കിനാവുണ്ടെങ്കിൽ 

നില്ല് നീ നാഴികമണി മുഴക്കീടുവാൻ 
ചങ്ങല വലിച്ചിടും നാവേ
നിൻ ഗളത്തിൽ തൂങ്ങിയാടുമെൻ കാലത്തെ 
ബന്ധനം ചെയ്തിടട്ടെ, ഞാൻ 
ബന്ധനം ചെയ്തിടട്ടെ.


ബുധനാഴ്‌ച

ഒരു തുലാവര്‍ഷ രാത്രിയുടെ ഓര്‍മ്മയില്‍ .............





പടിഞ്ഞാറന്‍ കാറ്റു മുറ്റത്തെ കിണറിനു വലത് ഭാഗത്തുള്ള കണിക്കൊന്നയെ ആട്ടി ഉലച്ചു . പൂമാരി ചൊരിഞ്ഞു എന്റെ മുറ്റം കൂടുതല്‍ ചേലുള്ളതാക്കി . പൂക്കള്‍ നെറുകയില്‍ വീണപ്പോള്‍ കുഞ്ഞി ത്യത്താവ് പുഞ്ചിരിച്ചു കൊണ്ടു ചോദിക്കുന്നതു കേട്ടു " അമ്മേ ഈ കാറ്റെന്തിനാ വരണെ " എന്നു . അമ്മ ചെടി മകളുടെ നെറ്റിയിലേക്കു തല ചായ്ച്ചു പറഞ്ഞു "ഇതാണു മാരിക്കാറ്റു . മകളെ നീ ശിരസ്സുയര്‍ത്തി കാണൂ" . തൃത്താ കുഞ്ഞു കൗതുകത്തോടെ മുകളിലേയ്ക്കു നോക്കി . ഇരുണ്ട വാനം കണ്ട് അതു ചോദിച്ചു " നിന്റെ ചേലൊക്കെ ആരു കൊണ്ട് പോയി ?" ശുണ്ഠി പിടിച്ചു മാനം ചിറി കോട്ടി പറഞ്ഞു " എന്റെ ചേലൊന്നും എവിടേം പോയില്ല " എന്നാല്‍ 'എവിടെ' എന്നായി കുഞ്ഞി ചെടി . പെട്ടെന്നു വാനം തന്നിലൊരു വര വരച്ചു . പിന്നെ അതു വളച്ചു . ഏഴു വര്‍ണ്ണങ്ങള്‍ ചാലിച്ചു അതിനു നിറം കൊടുത്തു . കുഞ്ഞി ചെടിക്കു അത്ഭുതം അടക്കാന്‍ വയ്യ ...... "ഹായ് ! എന്തു ചേലാ നിന്നെ കാണാന്‍ " . അതു കേട്ടു തെല്ലഹങ്കാരത്തില്‍ എളിയില്‍ കയ്യും കുത്തി വാനം നിന്നു . കറുപ്പിലും താന്‍ ഏഴഴകുള്ളവള്‍ എന്നു അവള്‍ തന്റെ കീഴിലുള്ളവര്‍ക്കു കാട്ടി കൊടുത്തു . വാനിന്റെ സൗന്ദര്യത്തില്‍ ലയിച്ചു നില്ക്കുമ്പോള്‍ ആണു ഒരു പൊന്‍ പ്രഭ മണ്ണിന്റെ മാറിലേയ്ക്കു വീണതു . ഭൂമിപ്പെണ്ണിനായി വിണ്ണെറിഞ്ഞു കൊടുത്ത താലിയായി തോന്നി അതു. പിന്നാലെ വന്ന ശബ്ദത്തില്‍ ജാതി തൈകളുടെ കീഴെ കിന്നാരം പറഞ്ഞിരുന്ന രണ്ട് ചകോരങ്ങള്‍ ഓടി മറഞ്ഞു . സന്ധ്യാംബരത്തിനു ഇന്നലെ ഈ ചകോരങ്ങളുടെ വര്‍ണ്ണമായിരുന്നു . കാറ്റിന്റെ സീല്ക്കാരവും കടലിന്റെ ഇരമ്പലും ഇടകലര്‍ന്ന് കേള്‍ക്കാം .







പടിഞ്ഞാറന്‍ കാറ്റു കൂടുതല്‍ ബലപ്പെടുകയാണു . മുറ്റത്തെ സിമന്റു തറയില്‍ വീണ മാവിലകളെ തൂത്തു വാരുമ്പോള്‍ കുറിഞ്ഞി പൂച്ച കാലുക്ള്‍ക്കിടയിലൂടെ ഓടി . ഒരു അണ്ണാന്‍ കുഞ്ഞിന്റെയടുത്തു യുദ്ധം പ്രഖ്യാപിച്ചു കൊണ്ടുള്ള വരവായിരുന്നു അതു . 'ചില്‍ ചില്‍ ' എന്നു ചീത്ത വിളിച്ചു വിട്ട് കൊടുക്കാന്‍ ഭാവമില്ലതെ അണ്ണാറനും . എന്റെ കണ്ണുകള്‍ മുറ്റത്തെ കാഴ്ച്കളെയും മുറ്റത്തെ കാഴ്ചകള്‍ എന്ടെ നിമിഷങ്ങളെയും ഒപ്പിയെടുക്കാന്‍ മത്സരിച്ചു . അമ്മൂമ്മ തുളസിത്തറയില്‍ വിളക്കു വയ്ച്ചു . അപ്പോഴും സന്ധ്യ ചുവന്നില്ല. നക്ഷത്രം തെളിഞ്ഞില്ല . ചന്ദ്രനും ഉദിച്ചില്ല . മാനം വരച്ച വില്ലോ ? മാഞ്ഞു പോയിരിക്കുന്നു . പെട്ടെന്നൊരു നനുത്ത സ്പര്ശം എന്റെ നെറ്റിമേല്‍ ..... ഒരു കുഞ്ഞു മഴത്തുള്ളി അതിന്റെ തളിര്‍ വിരല്‍ കൊണ്ട് എന്നെ തഴുകി. പിന്നെ ഒന്നിനു മീതെ ഒന്നായി മേലാകെ കുളിര്‍ വാരിയിട്ടു കാര്‍ കൊണ്ടല്‍ വിടവുകളിലൂടെ ചോര്‍ന്നു അവ എന്നില്‍ പെയ്തിറങ്ങി തുടങ്ങി . നനഞ്ഞു കുതിരുന്നതിനു മുന്പെ ഞാന്‍ വരാന്തയിലേക്കോടി കയറി . പിന്നെ കണ്ടതെല്ലാം മഴക്കാഴ്ചകളാണു. ചെറുതും വലുതുമായ മഴനൂലുകള്‍ മുറ്റത്തും മേല്ക്കൂരയിലും ഊര്‍ന്നിറങ്ങി . അവ നിലം പറ്റുമ്പോള്‍ മുറ്റത്തെ കൊച്ചു കുളങ്ങളില്‍ കൊഞ്ചിന്‍ കുഞ്ഞുങ്ങള്‍ ചാടുന്ന പോലെ . ചുറ്റിലും കാറ്റും മഴയും അവയ്ക്കിടയില്‍ കുറ്റാകൂരിരുട്ടും.














മിന്നാമിന്നികള്‍ക്ക് വീട്ടില്‍ കേറാന്‍ അയിത്തം പോലെ . പടി വരെ വന്നെത്തി നോക്കി തിരികെ പോകുന്നു. വെട്ടവും ചൂടും തേടി പ്രാണിക്കൂട്ടങ്ങളുടെ തിക്കും തിരക്കുമാണു കോലായില്‍. മെത്തയില്‍ കുഞ്ഞി തലയിണയും ഇറുക്കി പിടിച്ചു കിടക്കുമ്പോള്‍ കണ്ടു മഴയുടെ തൂലികാവൈഭവം. വള്ളിചെടിയുടെയും കൈവിരലുകളുടെയും കണ്ണുനീര്‍ ചാലുകളുടെയും ചിത്രങ്ങള്‍ എന്റെ ജാലകത്തിന്റെ ചില്ലു പാളികളില്‍ തെളിഞ്ഞു മറഞ്ഞു കൊണ്ടേയിരുന്നു. ഇന്ദ്രലോകത്തിനധിപനായ ദേവേന്ദ്രന്റെ വജ്റായുധത്തിന്റെ ശബ്ദമാണ് ഇടിമുഴക്കമെന്നും അതു കേള്‍ക്കുമ്പോള്‍ ഉള്ള ഉള്‍ ഭീതി അകലാന്‍ അര്‍ജുനന്റെ പത്തു പേരുകള്‍ ചൊല്ലിക്കൊണ്ടിരുന്നാല്‍ മതിയെന്നും അമ്മൂമ്മ ആരോടോ പറയുന്നതു കേള്‍ക്കാം . എപ്പോഴോ മഴയുടെ സംഗീതം എന്നില്‍ നിദ്ര പകര്‍ന്നു . പിന്നെ കുറെ കഴിഞ്ഞു കാല്‍വിരല്‍ തുമ്പിലെ പുതപ്പിന്റെ ചലനത്തില്‍ കണ്തുറന്നപ്പോള്‍ കട്ടിലിനരികിലുണ്ട് അമ്മ . ഇപ്പോള്‍ മഴയുടെ അനക്കമില്ല . അതു അനന്തതയിലെയ്ക്കു പോയ് മറഞ്ഞുവെന്നു തോന്നുന്നു . തന്റെ പദ ചലനത്തില്‍ തരിച്ചു നില്ക്കുന്ന ഭൂമിയ്ക്കു കുളിരും പകര്‍ന്ന് അതു തല്ക്കാലം വിട ചൊല്ലി. ആട്ടം തീര്‍ന്ന കളം കണക്കെ ആയി പ്രക്യതി . മേല്ക്കൂരയിലെ ഓടിന്‍ തുമ്പിലെ അവസാന തുള്ളിയും നിലം പറ്റുന്നതിനു മുന്പെ എനിക്കു ചുറ്റും നിറഞ്ഞു നില്ക്കുന്ന തണുപ്പിന്റെ അങ്ങേയറ്റത്തേയ്ക്കു ഞാന്‍ ഊളയിട്ടു . അത്താഴം മറന്ന് ......... ഘടികാര ചലനം നിര്‍ത്തി വച്ച് ........ മേക്കാന്‍ തവളകളുടെയും ചീവീടിന്‍ പറ്റങ്ങളുടെയും വരാനിരിക്കുന്ന മഴയ്ക്കുള്ള മുന്നറിയിപ്പും ശ്രവിച്ച് ഒരു മഴ നീര്‍ മണിയുടെ അഗാധതയിലേക്കു ഈ തുലാവര്‍ഷ രാത്രിയില്‍ ഞാന്‍ നീങ്ങി ...... ഏകയായി....... ഏകയായി.

അമ്പിളി ജി മേനോന്‍

ചൊവ്വാഴ്ച

അമ്മയോട്




ഉള്ളൊന്ന് നൊന്തെന്റെ കണ്ണ് കലങ്ങുമ്പോള്‍ 
ചേലത്തുമ്പും കൊണ്ടേ വാ
പാടി നീ തീരാത്ത പാട്ടിന്റെ ഈണത്തെ
ഈറന്‍ ചുണ്ടില്‍ മൂളിത്താ, എന്നെ നിന്‍
മാറോടണച്ചിടാന്‍ വാ 

നിന്‍ മിഴിശീലയാല്‍ കെട്ടിയീ മുറ്റത്ത്‌
എന്നെ തിരഞ്ഞിടുമ്പോള്‍
പിന്നിലെന്‍ കാല്തള വായ്‌പൊത്തി ഞാനമ്മേ
നിന്നെപ്പുണര്‍ന്നതല്ലേ, കുഞ്ഞി-
ക്കൈയ്യില്‍ നിന്‍ പാല്‍മുത്തമേകിയ ചുണ്ടിലെ 
തൂമധുരം തരില്ലേ, എന്നെ 
പിന്നെയും പൈതലാക്കില്ലേ 

പാല്‍ പതഞ്ഞങ്ങയ്യോ പോയിട്ടുമോടിയെന്‍
ചാരെയണഞ്ഞിടുമ്പോള്‍
വിങ്ങിക്കരയുമെന്‍ തേങ്ങലിന്‍ താളത്തെ
നെഞ്ചോട്‌ ചേര്‍ത്തതല്ലേ, അമ്മേ 
കണ്പ്പീലിത്തുമ്പില്‍ നിന്നിറ്റുന്ന തുള്ളിയെ
ചുംബിച്ചു മായ്ക്കുകില്ലേ, എന്റെ
സങ്കടം  മാറ്റുകില്ലേ 

കാതിലെന്നോ വീണെന്നുള്ളിലുറങ്ങുമാ
മുത്തശ്ശി തന്‍ കഥയില്‍
താളുകള്‍ക്കപ്പുറത്തെന്നോ മറഞ്ഞൊരാ
ഭൂതം തിരഞ്ഞീടവേ, എന്നെ
പുല്‍കി, തലയിണക്കീഴിലിരുമ്പിനെ
ധൈര്യമായ് നല്‍കിയില്ലേ, അന്നെന്‍ 
 ദുഃസ്വപ്നം മാഞ്ഞതല്ലേ ... അമ്മേ 

വ്യാഴാഴ്‌ച

ജല മൌനം





പച്ച നീരാളമിട്ടു നില്‍ക്കുന്ന 
മൌനമേ ജല മൌനമേ 
നിര്നിമേഷയായ് ഞാനിതാ നിന്റെ 
മുന്നില്‍ നില്‍ക്കുന്നു സുന്ദരിജല സുന്ദരി
നിന്നിലെ നിറവായ മൌനമോ
നിന്റെ നീണ്ട തപസ്യയോ
ഇന്ന് മത്സരതീര്‍പ്പിനായിതാ
കാത്തു നില്‍പ്പൂ പരസ്പരം 

പണ്ട് നിന്‍ നീര്ത്തടങ്ങളില്‍, മര-
ഛായകള്‍ ഉരഗങ്ങളായ്
വാസുകി മഹാ കാളിയന്‍ ആദി- 
ശേഷ ബിംബങ്ങള്‍ തീര്‍ത്തതും 
കുഞ്ഞു കാറ്റിന്റെ ചുംബനം കൊണ്ട്
കോള്‍മയിര്‍ക്കൊള്ളും മേനിയില്‍
അന്ന് കണ്ടങ്ങ്‌ വിസ്മയം പൂണ്ട 
ചിത്രജാലങ്ങള്‍ തേടി ഞാന്‍

പണ്ട് ഞാന്‍ വൃഥാ ചിന്ത തീണ്ടാതെ 
കുഞ്ഞു വെള്ളാരം കല്ലുകള്‍ 
ഒന്ന് മറ്റൊന്നിന്‍ ഒച്ച കേള്‍ക്കാതെ 
നിന്റെ നേരെ എറിയവേ
കുഞ്ഞു കയ്യിന്റെ താഡനം കൊള്ളും
അമ്മ കാണും കുസൃതി പോല്‍
നിന്‍ കവിള്‍ ചൂടും നീര്‍ ചുഴികളും
മന്ദഹാസവും ഓര്‍ത്തു ഞാന്‍ 

      
നിന്‍ കരയിലെന്നാളിലും കരി-
ഗര്‍വ്വ രൂപേണ  വാഴുമാ 
കാട്ടുകല്ലിന്റെ മേനിയില്‍ വര-
പോലെയുണ്ടെന്‍ മനോഗതം.
അന്ന് മൂളി നീ കേട്ടൊരെന്‍   മനോ-
രാജ്യ രാഗ സങ്കല്പങ്ങള്‍
എന്തിനായ് നീര്ത്താളതില്‍   ജല-
രേഖ പോലെ വരച്ചു നീ
  
തെല്ലുമില്ല പരിഭവം എനിയ്ക്കെ  -
ന്നുമേ  എന്‍  പ്രിയ സഖി
ചൊല്ലിടൂ നൂറു നിന്‍ വിശേഷങ്ങള്‍
കുഞ്ഞലകളെന്‍    കാതിലായ്  

പണ്ടൊരു  ഭൂതം നിന്നെയേല്‍പ്പിച്ച
സ്വര്‍ണ്ണ പേടകമൊന്നിലെ 
കല്ല്‌ വച്ചൊരാ കൈ വളകളും
നാഗമാലയും കാട്ടുമോ 

കുഞ്ഞു മീനുകള്‍ കൂട്ടമായ്‌. അവയ്-
ക്കമ്മ മീനതിന്‍ പിന്നിലായ്നീല-
മാനവും   വെള്ളി മേഘവും  കണ്ടാ-
ടും കേളിയിനി വൈകുമോ
നിന്റെ ചേറില്‍ വേരൊട്ടവേ
ഇന്നെന്റെ  ലോകം മറന്നൊരാ 
രണ്ടു താമര ത്തണ്ടുകള്‍   പൂ-
ചൂടി ഞാനിന്നു കാണുമോ?

കാലമേറെ കടന്നുപോയ്ജരാ-
നരയെ മേനി വണങ്ങയായ് 
ഓര്‍മ്മകള്‍ വിളി കേട്ടിടാതേതോ 
ദൂര ദിക്കില്‍ മറഞ്ഞുപോയ്‌ 

നീ ചിരിച്ചൊന്നു  കാണുവാന്‍
തെളി നീരില്‍ അമ്പിളി   കാണുവാന്‍
ഒരാണ്ട് നീണ്ട വഴി താണ്ടി വീണ്ടും 
നിന്നരികിലണഞ്ഞിടാം,ഞാന്‍ 
        നിന്നരികിലണഞ്ഞിടാം. 

ചൊവ്വാഴ്ച

സന്ധ്യ







എന്റെ സ്വപ്നങ്ങളെ കുങ്കുമ ചുണ്ടിനാല്‍
ചുംബിച്ചു പോകുവതെങ്ങോ  
നിത്യ സുമംഗലീ സന്ധ്യേ സന്ധ്യേ
ചൊല്ലു നീ പോകുന്നതെങ്ങോ
ചൊല്ലു നീ പോകുന്നതെങ്ങോ



പിന്നില്‍ നീ തൂകിയ കുഞ്ഞിമഞ്ചാടിക
എത്ര ഞാന്‍ കാത്തുവച്ചെന്നും
എണ്ണി ഞാന്‍ തീര്‍ത്തിടും മുന്നേ, എന്‍ മുന്നില്‍ നീ 
വീണ്ടും ചൊരിഞ്ഞെത്ര പോയി, സന്ധ്യേ
ചൊല്ലു  നീ ദൂരെങ്ങു പോയി

എന്‍ മിഴി വാറ്റിയ വെള്ള  വൈഡൂര്യത്തി
പിന്നെയും കുങ്കുമം തൂവി, നീ
എന്‍ പ്രണയത്തിനും എന്‍ വിഷാദത്തിനും
എന്തിന്നൊരേ വര്‍ണ്ണം നല്‍കി ,സന്ധ്യേ 
ചൊല്ലു അലിഞ്ഞെങ്ങു പോയി

എന്‍ ജാലകത്തി നി കൈവിരല്പ്പാടുക
മിന്നി മറഞ്ഞിടും മുന്‍പേ
ചെന്തളി താരി തുടുപ്പൊന്നു കിട്ടുവാ
നിന്നെയും ധ്യാനിച്ചു നിന്നു, ഞാന്‍
നിന്നിലിഞ്ഞിടാന്‍ നിന്നു

ചെമ്പട്ടണിഞ്ഞു നീ പോരും ദിനവുമെന്‍ 
കോവിലി കോമരമാകാ
വെട്ടിപ്പിളര്‍ന്ന നി നെറ്റിയിറ്റിച്ചിടും  
രക്തമെന്നാഴിയില്‍ തൂവാന്‍, രാഗ-
സീമന്ത കുങ്കുമം ചാർത്താൻ


മുറിവേറ്റു കേഴുന്ന സന്ധ്യേ, സന്ധ്യേ
ചൊല്ലു നീ പോകുന്നതെങ്ങോ..?
ഒരു പിന്‍ വിളിയ്ക്കായി കാത്തു നിന്നീടാതെ
പിന്നെയും  നീ പോവതെങ്ങോ, ദൂരെ
പിന്നെയും  നീ പോവതെങ്ങോ






അമ്പിളി ജി മേനോന്‍ 



വ്യാഴാഴ്‌ച

എന്റെ ഉണ്ണിയ്ക്ക്







കുഞ്ഞിക്കാൽ തള മേളം കേള്പ്പൂ
എന്നുണ്ണീ നീ പിച്ച നടപ്പൂ
പിന്തിരിഞ്ഞൊന്നു നീ നോക്കൂ
ഈ അമ്മയൊളിച്ചിതാ നില്പ്പൂ

വാതിൽ തുറന്നീടാം പോരൂ
ഈ മണ്ണില് നീ പിഞ്ചു കാൽ വയ്ക്കൂ
നിൻ പദ മലരിതൾ വീഴ്ത്തൂ
ഇതു വാസന്ത ശ്രീലകമാക്കൂ


കോടക്കാറ് കൊണ്ടലേ താഴെ വരികെന്റെ
ഉണ്ണിയ്ക്കു പൂങ്കണ്ണിൽ മയ്യെഴുതാൻ
പീലിക്കെട്ടിന്നുള്ളിൽ നീ ചേര്ന്നിരിക്കേണം
പെയ്യാൻ വിടില്ല ഞാൻ പൂമിഴിയെ
നീ പെയ്യല്ലെ പെയ്യല്ലെ കാറ്മുകിലേ


പൂവാലി പയ്യേ നീ പാൽ ചുരത്തീടെന്റെ
കുഞ്ഞിനിന്നേകിടാൻ പാൽ കുറുക്ക്
വീട്ടു വളപ്പിലെ പുൽകറുക തുമ്പ്
നീട്ടുന്നു വെക്കം നീ വാ തുറക്ക്
തലയാട്ടി കിണുങ്ങാതെ പാല് ചുരത്ത്


ഉണ്ണിയ്ക്കുറങ്ങീടാൻ പൊന്മുളം തണ്ടിലൂ-
ടൂർന്നുവാ വാസനപ്പൂന്തെന്നലേ
വെറ്റിലത്തണ്ട് മുറുക്കി ചുവപ്പിച്ച്
പാട്ടൊന്നു പാടി വാ നീ ശാരികേ
ചിറകാട്ടി പറന്നു വാ എന്റെ തത്തേ





വെള്ളിയാഴ്‌ച

മകള്‍ക്ക്







അമ്മയ്ക്കണിവയർ തന്നിലന്നാദ്യമായ്
കൈവന്ന സ്വർഗ്ഗാനുഭൂതി  നീയേ
ഉമ്മറത്തിണ്ണയിൽ തിങ്ങും തമസ്സതിൽ 
ഞാന്‍ കണ്ട ജ്യോതിയും നീ മകളെ

കണ്ണടച്ചൊന്നു തുറക്കുന്ന മാത്രയിൽ
മുന്നിലുഷസ്സായ്‌ വിരിഞ്ഞ പൂവേ
ഞാന്‍ കണ്ട സ്വപ്നത്തിൻ തങ്ക ചിലമ്പൊലി
നിന്‍ ചിരിയല്ലാതെ എന്തു വാവേ..!

കൊച്ചരിപ്പല്ലുകൾ പൂ വിടർത്തീടുവാന്‍ 
മത്സരിയ്ക്കും മലർ മൊട്ടു പോലെ
നീ  ചിരിച്ചീടുകിൽ  എന്‍ ഹൃദയാങ്കണം
പൂനിറയും വസന്തർത്തു പോലെ 

നീയെന്റെ ജീവനായ്ജീവന്റെയീണമായ്
എന്നിലണഞ്ഞ സൌഭാഗ്യമല്ലേ
കര്‍ണ്ണങ്ങളിൽ തേനമൃതം പകര്‍ന്നിടാന്‍
അമ്മെയെന്നാദ്യം  വിളിച്ചതല്ലേ

എന്റെ  കൈക്കുമ്പിളിൽ തുള്ളി തുളുമ്പുവാൻ
എന്‍ വിളി കേട്ടു നീ വന്നതല്ലേ
ഓടിവന്നമ്മയെടുക്കുവാൻ കണ്മണീ 
പിച്ച നടന്നന്നു  വീണതല്ലേ 

കാലം കടന്നെത്ര വേഗമിതെങ്ങോട്ടു
പോകുവതെന്നറിയാതെ നില്‍ക്കെ
ഇന്നലെ കൈവെള്ളയിൽ വന്നുദിച്ച നീ
ഇന്നെന്റെ തോൾചേര്‍ന്ന് നില്‍ക്കയല്ലേ

മകളേ വളർന്നിടൂ നിന്‍ നടപ്പാതയിൽ
മുള്ളല്ലപൂക്കൾ നിറഞ്ഞിടട്ടെ..
നിന്‍ മിഴി നന്മകൾ കണ്ടു കണ്ടങ്ങനെ
നേരിന്റെ നേരെ തെളിഞ്ഞിടട്ടെ








അമ്പിളി ജി മേനോന്‍