ഞായറാഴ്‌ച

താമര പൊയ്ക


പൊയ്കയില്‍ പൊയ്കയില്‍
വാരിജപ്പൂ വസന്തം, പൂം
തണ്ടിതില്‍ അതിലോലമായ്, ഉയിര്‍ ‍-
ഊര്ന്നതോ എന്റെ മനം.


കല്പ്പടവിന്റെ മൌനം, ചൊല്ലി
ഗാഥയായ് നിന്‍ പ്രണയം,
നീര്ത്തുള്ളിയെ  മാറിലേറ്റും, തളിര്‍ -
താരിലയായി ഞാനും


പാതി വിരിഞ്ഞ പൂവേ, നിന്‍ കവിള്‍
ആരു മുകര്ന്നു മെല്ലെ
വിണ്ണിന്നമരനാണോ, നിന്നെ 
പുല്‍കിയ  തെന്നലാണോ


ഒന്നു തുടുക്കട്ടെ ഞാന്‍, നിന്‍ -
ലജ്ജ തന്‍ശോണിമയില്‍
ഒന്നു കുളിറ്ന്നോട്ടേ ഞാന്‍, നിന്‍ -
സ്വേദത്തിന്‍ മുത്തുകളില്‍ 


എത്ര പ്രിയങ്കരം നിന്‍ ‍, പൂ തരും
ചിത്ര വിചിത്ര ഭംഗി
കണ്ടു മയങ്ങി നില്ക്കേ, നിന്നെ
പുല്‍കാന്‍  കൊതിച്ചു പോകും, ഞാന്‍
എന്നെ മറന്നു പോകും




അമ്പിളി ജി മേനോന്‍

ചൊവ്വാഴ്ച

കിങ്ങിണി








പൊന്കണി വയ്ക്കുവാന്‍ എന്‍ തൊടി അറ്റത്തു
പിന്നെയും കൊന്ന ഒരുങ്ങി
പിന്നെയും കൊന്ന ഒരുങ്ങി
കിങ്ങിണി കൊഞ്ചുന്ന ചേലൊന്നു കാണുമ്പോള്
എല്ലാം മറന്നുള്ളം തുള്ളി
ഞാന്‍ എന്നെ മറന്നെങ്ങോ പോയി




നാളെ ഇതു വഴി വീശാന്
നീളും ചേല ഞൊറിയുന്ന കാറ്റേ
നിന്‍ വിരല്‍ തുമ്പു കൊണ്ടെന്റെ
കണിക്കൊന്ന മലരെ തൊടാതെ
കൊന്ന മലരെ തൊടാതെ
കുമ്പിളൊരെണ്ണം ഞാന്‍ തീറ്ക്കാമ്
നീയെത്തിടും മുന്നെ പെറുക്കാന്
ചെറു ചെപ്പിലടച്ചു ഞാന്‍ വയ്ക്കാമ്
പ്രിയനെത്തുമ്പോള്‍ കയ്യില്‍ കൊടുക്കാന്‍



വിണ്‍ ചെരുവില്‍ ഒറ്റ നാണ്യമ്
വിഷുക്കൈനീട്ടമായ് ഇന്നുദിയ്ക്കേ
നിന്റെ വാര്‍ നെറ്റിയില്‍ മെല്ലതു തൊട്ടൊരു
മഞ്ഞളിന്‍ ചന്തത്തില്‍ ഞാന്‍ മയങ്ങി
വെള്ളരി പിഞ്ചൊന്നു പേറുമ്
നല്ല വെള്ളൊട്ടുരുളിയിന്‍ മധ്യേ
ഭംഗിയില്‍ ചാറ്ത്തിടാം നിന്നെ
വരും നല്ല കാലത്തിന്‍ കണിയെ
വരും നല്ല കാലത്തിന്‍ കണിയെ





അമ്പിളി ജി മേനോന്
ദുബായ്

ശനിയാഴ്‌ച

ഏകാന്തം








ഇന്നലെ പെയ്ത മഴയിൽ  കുളിർന്ന  പ്രിയ വസുധതൻ
മുടിത്തുമ്പിലെ തുളസിക്കതിരിനെ തഴുകിയും
ചെറു മഞ്ചാടി മണികൾ വഴിയിലുതിർത്തും
അരിയ മുക്കുറ്റി പൂവിനെ മൃദുവായ് മുകർന്നും
പുൽകറുക ചൂടും നീർമണികളെ ഉടച്ചും
അറിയാത്ത പല പൂവിൻ  സുഗന്ധം പേറിയും
പല വഴി അലഞ്ഞും തിരിഞ്ഞും , പിന്നെ
എണ്ണ മണക്കും അമ്പല നടകൾ  ചുറ്റിയും
കഥകളായിരം മൊഴിഞ്ഞും
അനേക ഋതുശോഭയണിഞ്ഞും വിലസിടുമാ-
ലിലകളിളക്കിയും
കിഴക്കു പൊങ്ങി പരന്ന പൊൻ-
ചിങ്ങ വെയിൽ  പ്രഭയിൽ  കുളിച്ചു നിൽക്കുമെൻ
വീട്ടു തൊടിയിൽ  നടന്നും,
കറുത്ത ചിമ്മിനി വട്ടത്തിൽ  നിന്നുയരും
അമ്മ തൻ  ഇലയട  ഗന്ധവും,
പിന്നെ ഞാൻ കൈവിട്ട സ്വർഗ്ഗാനുഭൂതികളും വഹിച്ചിങ്ങു പോരുക നീ
മനസ്സിൽ  ക്ലാവായ ഓർമ്മകളുമായ് ഞാനിതാ
തുറന്നിടുന്നെൻ ഏകാന്ത ജാലകം നിനക്കായ്.






ബുധനാഴ്‌ച

മഴ





മുത്തും പവിഴവും കോർക്കുവാനായെന്റെ, മുറ്റത്ത്‌

നീലമിറ്റുന്ന നൂല്, മുകിൽ
പറ്റം വിരിച്ചൊരു നീരാളമേന്തുന്ന, മാനത്ത്

മാരിവില്ലിന്റെ പൂവ്, ഭൂമി

മോഹിച്ചൊരേഴു വർണ്ണത്തിൻ ചേല്





ഇറ്റു വീഴുന്ന നീർമുത്തിന്റെയാഴത്തെ

തേടിത്തളരുന്നൊരെൻ മനസ്സ്, കൈ

നീട്ടിത്തൊടുന്നോരാ ഓർമ്മകളിൽ, എന്റെ

ബാല്യത്തിനാണെന്നുമേഴഴക്, മാനം

കണ്ടൊരാ മാരിവില്ലിന്നഴക്





മണ്ണിൻ മുടിപ്പൂക്കൾ ചൂടുന്ന ഗന്ധത്തെ,

മോഹിച്ച കാർമുകിൽ പെണ്‍കിടാവേ

തുള്ളിക്കുതിച്ച് നീ പാഞ്ഞിടുമ്പോൾ, വിട്ടു

തന്നിട്ട് പോകുകെന്നോർമ്മകളെ,കാറ്റി -

ലുലയുന്ന കടലാസ്സ് തോണികളെ








തോരാതെ പെയ്കയോ ഘനശൈത്യമേ, മൌന-

മേറെയുറഞ്ഞ കാർമുകിലാഴമേ

താഴെയടർത്തി നീ വീഴ്ത്തും മലരുകൾ

ചാലുകൾ തേടുന്നെൻ ഹൃത്തടത്തിൽ, നോവിൻ

നീരോടുമാർദ്രമാം മാനസത്തിൽ







മോഹങ്ങളാണവ സൂനങ്ങളാ മര-

ച്ചില്ലയിൽ മന്ദസ്മിതം പൊഴിച്ചു
എന്തോ നിനച്ചന്ന് നില്ക്കവേ വന്നു നീ

ഞെട്ടറ്റു വീഴ്ത്തിയെൻ മണ്ണിലാകെ, കരിം

ചായം പുരണ്ടെൻ കപോലമാകെ



വാതായനത്തിലനുവാദ മര്യാദ

പാലിച്ചിടാതെയാ കാറ്റണഞ്ഞു

മഞ്ജീരമുത്തുകൾ കോർത്തൊരെൻ ജാലക -

ക്കമ്പിയിൽ തട്ടി കനവെടുത്തു, നിദ്ര-

രാപാർക്കും പീലിയിൽ നീരുതിർത്തു



പിന്നെയും നൃത്തവിലാസങ്ങളോടവൾ

നാട്ടിലാകെ നാശവിത്തെറിഞ്ഞു

ആണ്ടുകളോളം തൻ പേരും പെരുമയുമോതിയൊ

രാൽമര വേരെടുത്തു , കഥ-

യാടി തീരാതെയരങ്ങൊഴിഞ്ഞു



എങ്കിലും എന്നും പ്രിയമീ മഴക്കാല-

നോവിന്റെ രാഗാനുരാഗ മേളം, അവൾ

കൊണ്ടു വന്നീടുന്നു കാതോരമായ്, ഏറെ

പ്രിയമുള്ളോരാൾ മൂളുമിഷ്ട ഗാനം,

പ്രണയാർദ്രമായ് പെയ്യുന്നു വർഷഗീതം.

വെള്ളിയാഴ്‌ച

കണിക്കൊന്ന






ഇന്നു ചാരുതയേകി എന് തിരു-

മുറ്റമാകെ വിളങ്ങി നീ

എന്റെ മോഹശതങ്ങളില് നിറ-

കാന്തി കിങ്ങിണി ചാറ്ത്തി നീ

പണ്ടൊരിക്കലിതെന്ന പോല്

പിന്നെയും ഞാന് പൈതലായ്

നീ വിരാജിതമായ മണ്ണിതില്

പിച്ച വച്ചു നടന്നു ഞാന്

കുഞ്ഞു കാറ്റില് പൊഴിഞ്ഞ നിന്-

തളിറ് കിങ്ങിണികള് പെറുക്കവേ

എന്നോടന്നു മൊഴിഞ്ഞ നിന്-

ദള മറ്മ്മരങ്ങളൊരോറ്മ്മയായ്

വന്നു വീണ്ടും ഈ പൊന് വിഷു നാളില്

സ്വയം മറന്നൊന്നു നിന്നു ഞാന്




ഓറ്ത്തു പോകുന്നെന് ബാല്യവും

തളിറ് ചൂടി നിന്ന കൗമാരവും

പൂത്ത വെള്ളരി പാടവും

ചുടു മേട മാസ നിശ്വാസവും

നിന്ടെ പൂക്കണി കാണുവാന്

എന് തൊടിയിലെത്തുന്ന പുലരിയും

വൈഢൂരൃമായിരം ചെപ്പിലേന്തി നിന്-

മുഖ കാന്തി കൂട്ടിയ സന്ധ്യയും

വീണ്ടും മാടി വിളിപ്പൂ നിന്നുടെ

മുഗ്ദ്ധ ലാവണ്യം കാണുവാന്

എത്ര കാതങ്ങളിപ്പുറത്തിന്നും

എന് സ്മൃതീതടമാകവേ

പൊന് പരാഗങ്ങളോലും ആയിരം

കറ്ണ്ണികാരങ്ങളേന്തി നീ.






അമ്പിളി ജി മേനോന്

ദുബായ്

ബുധനാഴ്‌ച

ഉണ്ണി പിറന്നപ്പോള്‍




പാലോലും പുഞ്ചിരി നിന്റെ ചുണ്ടില്‍
പാരിജാതപൂ കവിളിണയില്‍
പാര്‍വണ ചന്ദ്രിക എന്‍ മുറ്റത്തോ
പാലാഴി പൂംതിരയില്‍ ഒഴുകി വന്നോ


എന്നുമെൻ സ്വപ്നത്തിന്‍ കല്പ്പടവില്‍
എണ്ണി ഞാന്‍  തീർത്തു നിമിഷ പൂക്കള്‍
എന്നെയും തേടി നീ വന്ന നേരം
എത്തിയെൻ പാഴ് ഭൂവില്‍ പുതുവസന്തം


ഇന്നെന്റെ മുറ്റത്തെ പൂക്കണി കൊന്നമേല്‍
ഇത്രമേൽ  പൂക്കൾ ചിരി  തൂകി
ഇന്നോളം കാണാത്ത പേരറിയാ പൂക്കൾ
ഇന്നെൻ മനസ്സിൽ സുഗന്ധമേകി



ചേലോലും നിന്‍ മൊഴി തേന്മഴയായ്
ചെന്താമര വദനമെന്‍ സൗഭാഗ്യമായ്
ചൈത്രമാസത്തിലെ രാതിങ്കള്‍ ബിംബമായ്
ചാരുതയായ് എന്റെ ജീവനില്‍ നീ



മുറ്റത്തു നീ അന്നു പിച്ച വച്ചു
മുത്തണി മലർ മൊട്ടിട്ടു നീളെ
മഞ്ചാടി ചെപ്പിന്‍ സ്വരം പൊഴിച്ചു
മാനസ വാടിയില്‍ നീ വിളങ്ങി


വേദനയൊക്കെയും ഞാന്‍ മറക്കും
വാര്‍മഴവില്ലായ് നീ തെളിഞ്ഞാല്‍
വാരിളം പൈതലേ നീ കരഞ്ഞാല്‍
വാടി തളർന്നിടും തല്‍ക്ഷണം ഞാന്‍


താളത്തില്‍ ചാഞ്ചാടും പാവക്കുഞ്ഞിന്‍
താരിളം മെയ്യില്‍ നീ ചേല ചുറ്റി
തുമ്പോല പന്തും കളി വണ്ടിയും
തേടിയതും നമ്മള്‍ ഒന്നായല്ലേ


രാത്രി മഴക്കായ് നാം കാതോറ്ത്തു
രാക്കിളി കൂട്ടത്തോടൊത്തു പാടി
രാഗങ്ങള്‍ ഇമ്പമായ് മൂളി നമ്മള്‍
രാക്കായലോളത്തില്‍ തോണികളായ്


നീറുമെന്‍ നോവില്‍ നീ തൂമരന്ദം
നാളിന്നും നാളെയും എന്നെന്നുമേ
നീളും നടപ്പാത നീളെ നീളെ
നേർന്നിടാം എന്നും സൂനങ്ങള്‍ മാത്രം











ചൊവ്വാഴ്ച

23) അകലത്തെ മഴ






ഇന്നലെ വിളിച്ചപോള്‍ അമ്മ പറയുകയുണ്ടായി അവിടെ മഴ ആണെന്ന്. തീകനളോളം ചൂടാര്‍ന്ന ദിനങ്ങളെ തള്ളി നീക്കുമ്പോള്‍ കാതങ്ങളോളം അകലെ ഉള്ള എന്റെ സ്വപ്നങ്ങളും മോഹങ്ങളും യഥേഷ്ടം വിഹരിയ്ക്കുന്ന, പ്രാണനു തുല്യം ഞാന്‍ സ്നേഹിയ്ക്കുന്ന വീടും, പ്രിയപ്പെട്ട എന്റെ പൂ ചെടികളും മനസ്സില്‍ തെളിഞ്ഞു വരുന്നു. ഏഴു വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു ജൂണ്‍ മാസത്തില്‍ ആണ് ഞാന്‍ ഗള്‍ഫ്‌ വാസി ആയതു. അവിടത്തെ മണ്ണില്‍ പുതു മഴയുടെ നനു നനുത്ത കാലൂന്നിയതെ ഉള്ളു , സ്നേഹാര്‍ദ്രമായ ആ സ്പര്‍ശത്താല്‍ മണ്ണിന്റെ സൌരഭ്യം തെല്ലൊന്നു പൊങ്ങി പരന്നതെയുള്ളു ; അപ്പോഴേയ്ക്കും ഞാന്‍ വരണ്ട മരുഭൂവിലേയ്ക്ക് പറിച്ചു നടപ്പെട്ടു . എങ്കിലും വീടിനു മുകളിലും ചുറ്റിലും എല്ലാം പെയ്തു തിമിര്‍ത്തു, മുറ്റത്തും തൊടിയില്‍ ഒക്കെയും ഉള്ള ഹരിതാഭയെ തഴുകി ഉണരവേകുന്ന മഴയുടെ ആര്‍ദ്രത എന്റെ അന്തരാത്മവിനെയും തൊട്ടു തലോടുന്നു.

കാതങ്ങളോളം ദൂരെ ആയിട്ടും എനിക്ക് കാണാം ;
മഴയുടെ നനഞ്ഞ കാലടികള്‍ ഓരോരോ മണല്‍ തരികളിലും പതിയ്ക്കുന്നത്,
അവയുടെ ഹൃദയങ്ങളിലെയ്ക്ക് ആര്‍ദ്രമായ സ്നേഹം പകരുന്നത്,
മാംകൊമ്പുകളിലെ ഉറുമ്പ് കൂടുകള്‍ തച്ചുടയ്ക്കുന്നത്,
പിന്നെ ചില്ലകളിന്മേല്‍ മേല്‍ വിഭ്രാന്ത മനസ്സോടെ അങ്ങിങ്ങു പാഞ്ഞു നടക്കുന്ന
കുഞ്ഞു വലിയ ഉറുമ്പിന്‍ കൂട്ടങ്ങളെ
നഞു ഒട്ടിയ ഊഞ്ഞാല്‍ പടിയുടെ മ്ലാനതയെ ;
മുറ്റത്തെ കുട്ടി കുളങ്ങളില്‍ തീര്‍ക്കുന്ന വൃത്തങ്ങളെ ,
അവയില്‍ ആടി ഉലയുന്ന ബഹു വര്‍ണ്ണകടലാസ്സ്‌ തോണികളെ
പുതു പുത്തന്‍ പുസ്ടകങ്ങളുടെ മണമുള്ള മഴ,
കുട ചൂടി വഴിയിലെ വെള്ളം തട്ടി തെറിപ്പിച്ചു കൊണ്ടു നടന്നതും
നനഞ്ഞു ഒട്ടി പുതിയ ക്ലാസ്സിലെ ബെന്ചിന്‍ മേല്‍ ഇരുന്നത്....പയ്യെ
പയ്യെ പെയ്തു തുടങിയ മഴയുടെ രൂപവും ഭാവവും മാറുന്നത്......
അങ്ങിനെ എല്ലാം........ഓര്‍മ്മകള്‍ മാത്രം .
പ്രായം കൂടും തോറും മഴയില്‍ പുതിയ അര്‍ത്ഥങ്ങള്‍ കണ്ടു......
മനോ വിചാരങ്ങള്‍ മഴയില്‍ ആറാടി.
ചിലപ്പോള്‍ സ്വപ്നം കാണാന്‍ , മറ്റു ചിലപ്പോള്‍ മടി പിടിച്ച്‌ ഉറങ്ങാന്‍ ,
കോളേജ് കാന്ടീനില്‍ കൂട്ടുകാരികളുമൊത്തു ചുടുചായ ഊതി കുടിച്ചു തമാശ്കള്‍ പങ്കിടാന്‍ ,
വില്ലിയം വേര്‍ഡ്സ്വര്‍ത്ത്‌ - ന്റെ ഭാവനയിലെ മഴയുടെ ചിത്രം എഴുതുവാന്‍ ,
കോളേജ് ലൈബ്രറി വരാന്തയില്‍ നനഞ്ഞ് ഇരുന്നു പാട്ടു പാടാന്‍.....
എല്ലാത്തിനും മഴ പശ്ചാത്തലമായീ.
മഴ പെയ്യുന്നു.... വീണ്ടും വീണ്ടും....
കാര്‍മേഘകൂട് തകര്‍ത്തെറിഞ്ഞ്
സ്വാതന്ത്ര്യല്ബ്ധിയില്‍ അത്യധികം ആഹ്ലാദിച്ച്‌ അത്
മണ്ണിന്റെ മാറിലേയ്ക്കു നിപതിയ്ക്കുന്നു, പരമമായ നിഷ്ക്കളങ്ക്‌തയോടെ, രഹസ്യങ്ങളൊന്നും മറച്ച്‌ വയ്ക്കാതെ, വാ തോരാതെ വര്‍ത്ത്‌മാനം പറഞ്ഞു , എല്ലാവരിലും ഉണര്‍വേകി പെയ്തു തിമിര്‍ക്കുകയാണ്‌..... ആ നീര്‍ മണി മുത്തുകള്‍ ഒരോന്നിലും മുങ്ങാം കുഴിയിട്ട്‌ അവയുടെ ആഴം അളന്നു......അവയില്‍ അലിഞ്ഞു.....ആ ആര്‍ദ്രതയില്‍.....സൌകുമാര്യത്തില്‍ഞാന്‍ സ്വയം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണോ?






അമ്പിളി ജി മേനോന്‍
ദുബായ്.